Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്ന് മല്‍സരിക്കാന്‍ സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ്; പിടികൊടുക്കാതെ മന്‍മോഹന്‍സിങ്

അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ മന്‍മോഹന് താല്‍പ്പര്യമില്ലെന്ന സൂചനകളുമുണ്ട്. കൂടാതെ, 82കാരനയാ മുന്‍ പ്രധാനമന്ത്രി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്ന്  മല്‍സരിക്കാന്‍ സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ്;  പിടികൊടുക്കാതെ മന്‍മോഹന്‍സിങ്
X

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പഞ്ചാബില്‍ മല്‍സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, അമൃത്സറില്‍നിന്ന് ജനവിധി തേടാനുള്ള ആവശ്യത്തിന് മന്‍മോഹന്‍ സിങ് ഇതുവരെ സമ്മതമറിയിച്ചിട്ടില്ല.

സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണ ക്ഷേത്രം നിലകൊള്ളുന്ന അമൃത്സറില്‍നിന്ന് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ അതു പഞ്ചാബികളെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്നതായിരിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് യൂനിറ്റ് മന്‍ മോഹന്‍സിങിന് അയച്ച അഭ്യര്‍ഥനയില്‍ വ്യക്തമാക്കുന്നു.

അതേ സമയം, അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ മന്‍മോഹന് താല്‍പ്പര്യമില്ലെന്ന സൂചനകളുമുണ്ട്. കൂടാതെ, 82കാരനയാ മുന്‍ പ്രധാനമന്ത്രി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ നിന്ന് മന്‍മോഹന്‍ വിട്ടുനിന്നിരുന്നു.2014ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അമരീന്ദര്‍ സിംഗാണ് അമൃത്സറില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി അരുണ്‍ ജെയ്റ്റ്‌ലിയാണ് അമൃത്സറില്‍ ജനവിധി തേടിയത്.

1991 മുതല്‍ രാജ്യസഭാംഗമായിരുന്ന സിംഗിന്റെ കാലാവധി ജൂണ്‍ 14ന് അവസാനിക്കും. 1999ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് മത്സരിച്ചെങ്കിലും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും സിംഗ് വിജയിച്ചിരുന്നില്ല. ബിജെപിയുടെ വികെ മല്‍ഹോത്രയോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള ശേഷി നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനില്ല. ഇതിന് ആള്‍ ഇന്ത്യ യൂണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയും കോണ്‍ഗ്രസിന് ആവശ്യമായി വരും.

Next Story

RELATED STORIES

Share it