Sub Lead

യുഡിഎഫ് അല്ല കേരളം ഭരിക്കുന്നത്; ചെന്നിത്തലക്ക് എം എം മണിയുടെ മറുപടി

യുഡിഎഫ് അല്ല കേരളം ഭരിക്കുന്നത്;  ചെന്നിത്തലക്ക് എം എം മണിയുടെ മറുപടി
X

തിരുവനന്തപുരം: കെഎസ്ഇബി അദാനിയുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. ഇപ്പോഴും യുഡിഎഫ് അല്ല കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും ഉപദേശിക്കണമെന്ന് എം എം മണി പരിഹസിച്ചു.

ദീര്‍ഘകാല കരാര്‍ വെച്ചേ എന്നാണ് പ്രതിപക്ഷ നേതാവ് മുറവിളികൂട്ടിയത്. ഒരു സ്വകാര്യ കമ്പനിയുമായും ഒരു ദീര്‍ഘകാല കരാറും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളുമൊക്കെ രേഖകള്‍ സഹിതം വ്യക്തമാക്കിയതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 2.80 രൂപ, 2.83 രൂപ നിരക്കുകളില്‍ കാറ്റാടി വൈദ്യുതി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എസ്.ഇ.സി.ഐയുമായി മാത്രമേ കരാറുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെച്ച ദീര്‍ഘകാല കരാറുകളുടെ പട്ടിക പുറത്തുവിട്ടായിരുന്നു മന്ത്രിയുടെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇപ്പോഴും യു.ഡി.എഫ് അല്ല കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും ഉപദേശിക്കണം.

ദീര്‍ഘകാല കരാര്‍ വെച്ചേ എന്നാണ് പ്രതിപക്ഷ നേതാവ് മുറവിളികൂട്ടിയത്. ഒരു സ്വകാര്യ കമ്പനിയുമായും ഒരു ദീര്‍ഘകാല കരാറും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇടതുപക്ഷ നേതാക്കളുമൊക്കെ രേഖകള്‍ സഹിതം വ്യക്തമാക്കി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 2.80 രൂപ, 2.83 രൂപ നിരക്കുകളില്‍ കാറ്റാടി വൈദ്യുതി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടഋഇകയുമായി മാത്രമേ കരാറുള്ളൂ എന്നും വിശദീകരിച്ചു. എന്നാല്‍ പറഞ്ഞു പോയ അബദ്ധം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. കാറ്റാടി വൈദ്യുതിക്കുള്ള കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘകാലക്കരാറിന്റെ കാര്യം പൊളിഞ്ഞപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന അധിക ഉപഭോഗം നേരിടാന്‍ ടെണ്ടര്‍ മുഖാന്തിരം ഉണ്ടാക്കിയ ഹൃസ്വകാല കരാറിന്റെ കോപ്പി വിതരണം ചെയ്ത് ഇതാണ് ഞാന്‍ പറഞ്ഞത് എന്നായി പുതിയ വാദം. രണ്ടും രണ്ടുകാര്യങ്ങളാണെന്ന് വിശദീകരിച്ചപ്പോള്‍ ദീര്‍ഘകാല കരാര്‍ ഇല്ലാ എന്നു പറഞ്ഞത് കരാറേ ഇല്ല എന്നാണ് താന്‍ കേട്ടത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. അതെന്തോ ആട്ടെ.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെച്ച ദീര്‍ഘകാല കരാറുകളുടെ ഒരു പട്ടികയാണ് ഇതോടൊപ്പം കൊടുക്കുന്നത്. പതിനൊന്ന് കരാറുകള്‍. യൂണിറ്റിന് 3.91 രൂപ മുതല്‍ 5.42 രൂപ വരെയായിരുന്നു വില. എത്ര കോടിയാണ് യു.ഡി.എഫ് കോഴ വാങ്ങിയത്? ഇതിലൊക്കെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്, അന്നത്തെ അഭ്യന്തര മന്ത്രിക്ക് എത്ര പങ്കു കിട്ടി? ദയവായൊന്ന് വെളിപ്പെടുത്തുമോ?.

പ്രതിപക്ഷ നേതാവ് ധരിച്ചു വെച്ചിരിക്കുന്നത് യു.ഡി.എഫ് കാലത്തേപ്പോലെത്തന്നെയാണ് എല്‍.ഡി.എഫ് കാലത്തും നടക്കുന്നതെന്നാണ്. കാലം മാറിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി സ. പിണറായി വിജയനാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഓര്‍മിപ്പിക്കണം.

Next Story

RELATED STORIES

Share it