Sub Lead

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ്- 10, യുഡിഎഫ്- 9, കാസര്‍കോട് ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ്- 10, യുഡിഎഫ്- 9, കാസര്‍കോട് ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം. തിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് 9 സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ 14ാം വാര്‍ഡായ പട്ടാജെയിലാണ് യുഡിഎഫിന് അട്ടിമറി ജയം ലഭിച്ചത്.

ബിജെപിയില്‍ നിന്ന് 38 വോട്ടിനാണ് യുഡിഎഫ് ഈ വാര്‍ഡ് പിടിച്ചെടുത്തത്. ശ്യാം പ്രസാദ് മാന്യയാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ തോയമ്മല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഇന്ദിര വിജയിച്ചു. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആടകത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്തിലെ 19ാം വാര്‍ഡായ പള്ളിപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബ്ബാസ് വിജയിച്ചു. കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍ഡിഎഫിലെ എസ് അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു.

മലപ്പുറം നഗരസഭയിലെ 11ാം വാര്‍ഡായ മൂന്നാംപടി എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് സിപിഎം സ്ഥാനാര്‍ഥി കെ എം വിജയലക്ഷ്മി വിജയിച്ചു. പോക്‌സോ കേസ് പ്രതിയാക്കപ്പെട്ട കെ വി ശശികുമാര്‍ രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്‌ലിം ലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍ മുസ്‌ലിം ലീഗ് നിലനിര്‍ത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ സി ടി അയ്യപ്പന്‍ വിജയിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന് ഇവിടെ ജയിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 1,693 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സ്‌നേഹ വിജയിച്ചു. കൊണ്ടാഴിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നാം വാര്‍ഡായ മൂത്തേടത്തുപടി സിപിഎം നിലനിര്‍ത്തി. ആലുവ നഗരസഭയിലെ 22ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ജെബി മേത്തര്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപ്പഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്.

വണ്ടന്‍മേട് പഞ്ചായത്തിലെ 11ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സൂസന്‍ ജേക്കബ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിമലാ ദേവി വിജയിച്ചു. കൂറുമറ്റ നിരോധന നിയമം പ്രകാരം മുന്‍ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സജി 88 വോട്ടുകള്‍ക്ക് വിജയിച്ചു.

കൊല്ലം ഇളമ്പല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആലുംമൂട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ചവറ ഗ്രാമപ്പഞ്ചായത്തിലെ കൊറ്റന്‍കുളങ്ങര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

Next Story

RELATED STORIES

Share it