Sub Lead

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം -ആദ്യഘട്ടത്തില്‍ നല്‍കുന്നത് 1,777 കോടി

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം    -ആദ്യഘട്ടത്തില്‍ നല്‍കുന്നത് 1,777 കോടി
X

തൃശൂര്‍: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയില്‍ ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളില്‍ നിന്നായി 63.5 കിലോമീറ്റര്‍ നീളത്തില്‍ 205.4412 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അവാര്‍ഡ് രേഖകളുടെ വിതരണോദ്ഘാടനം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മേത്തല സിവില്‍സ്‌റ്റേഷന്‍ ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

ഇരുപത് വില്ലേജുകളില്‍ നിന്നായി ആറായിരത്തിലേറെപ്പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നിലവില്‍ ദേശീയപാത അതോറിറ്റി നല്‍കിയത്. മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിയുമ്പോള്‍ 5400 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നല്‍കേണ്ടി വരിക. 20 വില്ലേജുകളെ ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസില്‍ദാര്‍മാരുടെ കീഴിലാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 2018ലെ വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉടമകള്‍ക്ക് പണം കൈമാറുന്ന ഘട്ടംവരെ എത്തി നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ റിഹാബിലിറ്റേഷന്‍ ആക്ട് അനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നിര്‍ണയിച്ചിരിക്കുന്നത്.

ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍ വില്ലേജുകളിലെ 12 ഉടമകള്‍ക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകള്‍ വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഭൂവുടമകള്‍ക്ക് 1956 ദേശീയപാത ആക്ട് 3 ഇ (1) പ്രകാരം 60 ദിവസത്തിനകം ഭൂമി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കുന്ന ജോലിയും പുരോഗമിച്ചു വരികയാണ്. രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിനനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും. രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കാത്ത പക്ഷം അവരുടെ നഷ്ടപരിഹാരത്തുക മാറ്റിവെച്ച് ഉത്തരവാക്കുന്നതും രേഖകള്‍ ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുകയും ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയില്‍ അവകാശത്തര്‍ക്കമുള്ള പക്ഷം തുക കോടതിയിലും കെട്ടി വെയ്ക്കും.

പരിപാടിയില്‍ എംപിമാരായ ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ അഡ്വ വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, മുരളി പെരുനെല്ലി, എന്‍ കെ അക്ബര്‍, സി സി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഐ പാര്‍വതി ദേവി എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it