Sub Lead

കോഴിക്കോട്ടെ സ്വര്‍ണ്ണ കവര്‍ച്ച: ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍

കഞ്ചാവ് കടത്തല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ അമ്മാള നിലത്ത് വീട്ടില്‍ എന്‍ പി ഷിബി(40)നെയാണ് കസബ പോലിസ് ഇസ്‌പെക്ടര്‍എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ടെ സ്വര്‍ണ്ണ കവര്‍ച്ച: ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍
X

കോഴിക്കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും സെപ്തംബര്‍ 20ന് രാത്രി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ അറസ്റ്റില്‍. കഞ്ചാവ് കടത്തല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ അമ്മാള നിലത്ത് വീട്ടില്‍ എന്‍ പി ഷിബി(40)നെയാണ് കസബ പോലിസ് ഇസ്‌പെക്ടര്‍എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കവര്‍ച്ചയ്ക്കു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.


പശ്ചിമ ബംഗാളിലെ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വര്‍ണാഭരണ നിര്‍മ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു. ലിങ്ക് റോഡിലുള്ള തന്റെ സ്വര്‍ണ്ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് ബൈക്കില്‍ 1.200 കിലോഗ്രാം സ്വര്‍ണ്ണം ബൈക്കില്‍ കൊണ്ടു പോകുമ്പോള്‍ ബൈക്കിലെത്തിയ എട്ടു പേര്‍ ചേര്‍ന്ന് കോഴിക്കോട് തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവര്‍ന്നെടുക്കുകയായിരുന്നു.


കോഴിക്കോട് സിറ്റിയില്‍ ഇത്തരം ഒരു സംഘം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവി ഡിഐജി എ വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം നടത്തി വരികയായിരുന്നു. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ വളരെ തന്ത്രപരമായിട്ടായിരുന്നു കവര്‍ച്ച.


ഇത്തരം കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടവരുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയ പോലിസ് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലെ കുറച്ച് പേര്‍ ഒളിവിലാണെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഉള്ള രഹസ്യമായ അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും ഇവര്‍ ആരും തന്നെ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കി. പിന്നീട് പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് കവര്‍ച്ചയ്ക്കായി സിം കാര്‍ഡുകള്‍ എടുത്ത് നല്‍കിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയതപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്.


ഇതരസംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ച പോലിസ് സംഘങ്ങളായി തിരിഞ്ഞ് ഗോവ, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രഹസ്യ അന്വേഷണം നടത്തി കോഴിക്കോട് സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന് ക്രൈം സ്‌ക്വാഡ് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. കര്‍ണ്ണാടകയില്‍ കേരള പോലീസ് എത്തിയ വിവരം മനസിലാക്കിയ ക്വട്ടേഷന്‍ സംഘം കേരളത്തിലേക്ക് വെള്ള സ്വിഫ്റ്റ് കാറില്‍ കടന്നതായ രഹസ്യവിവരം ലഭിച്ച പോലിസ് കോഴിക്കോട് സിറ്റി പോലിസ് പരിധിയില്‍ ടൗണ്‍ എസിപി യുടെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കിയപ്പോള്‍ പോലിസിനെ കണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍കമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണി ത്താഴം വീട്ടില്‍ ജമാല്‍ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പില്‍ ഷംസുദ്ദീന്‍, കാസര്‍ഗോഡ് കുന്താര്‍ പോക്കറടുക്ക വീട്ടില്‍ മുഹമ്മദ് നൗഷാദ് എന്നിവരെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ സ്വദേശി ജംഷീര്‍ കഴിഞ്ഞ ദിവസം കസബ ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു.


ഇവരെ വിശദമായി ചോദ്യം ചെയ്തത്തില്‍ നിന്നും ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ നേതാവ് ഷിബി ആണെന്ന മൊഴി പോലിസ് രേഖപ്പെടുത്തി അന്വേഷിച്ചതിലൂടെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഗോള്‍ഡ് പൊട്ടിക്കാന്‍ ഷിബി പോകാന്‍ സാധ്യത ഉണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.


2014 തൃശ്ശൂര്‍ ഒല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലും 2019 മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലും 2021 ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും കവര്‍ച്ച നടത്തിയ കേസിലും 2019 കുന്ദമംഗലം പോലിസ് സ്‌റ്റേഷനില്‍ ആംസ് ആക്ട് കേസിലും 2016ല്‍ മെഡിക്കല്‍ കോളേജ് പോലിസ് സ്‌റ്റേഷനില്‍ തട്ടുക്കട തല്ലി പൊളിച്ച കേസിലെയും മുഖ്യപ്രതിയാണ് ഷിബി.


വളരെ ആസൂത്രിതമായാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍പ്പെടാതിരിക്കാന്‍ കവര്‍ച്ച നടത്തുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ഈ പ്രദേശങ്ങളില്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നതായും അങ്ങനെയാണ് ആളൊഴിഞ്ഞ ജൂബിലി ഹാള്‍ പരിസരം കവര്‍ച്ചക്കായി തിരഞ്ഞെടുത്തതെന്നും പ്രതി പോലിസിനോട് സമ്മതിച്ചതായി ടൗണ്‍ എസിപി ബിജുരാജ് പറഞ്ഞു.


കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ അബ്ദുര്‍റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, പി പി മഹേഷ്, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാര്‍, ശ്രീജിത്ത് പടിയാത്ത്, കസബ പോലിസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, അഭിഷേക്, ഡ്രൈവര്‍ സിപിഒ ടി കെ വിഷ്ണുപ്രഭ എന്നിവര്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




Next Story

RELATED STORIES

Share it