Sub Lead

പുസ്തകം ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചു; തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്ന് കെ കെ ശൈലജ

പുസ്തകം ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചു; തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്ന് കെ കെ ശൈലജ
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ ഇംഗ്ലീഷ് സിലബസില്‍ ആത്മകഥ ഉള്‍പ്പെടുത്തിയത് വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ രംഗത്ത്. പുസ്തകം ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് സര്‍വകലാശാല അധികൃതരെ അറിയിച്ചതായും ഉള്‍പ്പെടുത്തുമ്പോള്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്റ്റീവ് കോഴ്‌സില്‍ ലൈഫ് റൈറ്റിങ് വിഭാഗത്തിലാണ് കെ കെ ശൈലജയുടെ 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' എന്ന ആത്മകഥ ഉള്‍പ്പെടുത്തിയിരത്. മഞ്ജു സാറ രാജന്‍ തയ്യാറാക്കി ജഗര്‍നട്ട് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആത്മകഥയാണ് കോര്‍ റീഡിങ് പുസ്തകമായി ഉള്‍പ്പെടുത്തിയത് വിവാദമാവുകയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് വിശദീകരണവുമായി കെ കെ ശൈലജ തന്നെ രംഗത്തെത്തിയത്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ എഴുതിയ പുസ്തകം 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപോര്‍ട്ടര്‍ ചാനലില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജെസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂനിവേഴ്‌സിറ്റി അധികൃതരില്‍ നിന്നു ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല എന്റെ ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും എന്റെ അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി.

രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണ്ടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാദിക്കുന്നത്. ഡല്‍ഹി കേന്ദ്രമായ ജാഗര്‍നട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. താല്‍പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വാങ്ങിവായിക്കുന്നുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Next Story

RELATED STORIES

Share it