Sub Lead

ഭര്‍ത്താവിന്റെ സുഹൃത്തിനെ വെട്ടാന്‍ ക്വട്ടേഷന്‍; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍, ക്വട്ടേഷന്‍ മൂന്നു ലക്ഷത്തിന്

കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പില്‍ എന്‍ വി സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പരിയാരം എസ്‌ഐ കെ വി സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോറോം കാനായിയിലെ വീടിനടുത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്തിനെ വെട്ടാന്‍ ക്വട്ടേഷന്‍;  ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍, ക്വട്ടേഷന്‍ മൂന്നു ലക്ഷത്തിന്
X

പരിയാരം(കണ്ണൂര്‍): അതിയടം ശ്രീസ്ഥയിലെ കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പില്‍ എന്‍ വി സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പരിയാരം എസ്‌ഐ കെ വി സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോറോം കാനായിയിലെ വീടിനടുത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിയാരം പോലിസ് സ്‌റ്റേഷനിലെത്തിച്ച സീമയെ ഇന്‍സ്‌പെക്ടര്‍ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. കുറ്റങ്ങളെല്ലാം ഇവര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.

ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടുവരാന്തയിലിരിക്കുകയായിരുന്ന കരാറുകാരന്‍ പി വി സുരേഷ് ബാബു (52)വിനെ രാത്രിയിലെത്തിയ ക്വട്ടേഷന്‍ സംഘം പിടിച്ചിറക്കി വെട്ടുകയായിരുന്നു. കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്‌ലാറ്റില്‍ താമസിക്കുന്ന സീമ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തുമായ ഇയാളെ അക്രമിക്കാന്‍ സംഭവത്തിന് രണ്ടുമാസംമുമ്പാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസ് പറഞ്ഞു. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നുവെന്ന ധാരണയിലാണ് പ്രതികാരം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് സീമ മൊഴി നല്‍കി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റ വകയില്‍ പറഞ്ഞ കമ്മിഷന്‍ തരാത്തതും മകന് ബൈക്കപകടം സംഭവിക്കാന്‍ കാരണക്കാരന്‍ സുരേഷ് ബാബുവാണെന്നതുമാണ് ഇയാളോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ഇവര്‍ മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു.

സീമ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്‌റ്റോറില്‍ ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ട മേലതിയടം പാലയാട്ടെ കെ രതീഷി(39)നെയാണ് ദൗത്യമേല്‍പ്പിച്ചത്. 10,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയ രതീഷ് ക്വട്ടേഷന്‍ സംഘത്തിന് ദൗത്യം കൈമാറി. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39), നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്ണദാസ് (20) എന്നിവരടങ്ങിയ സംഘമാണ് സുരേഷ് ബാബുവിനെ വെട്ടിയത്. ഇവര്‍ അഞ്ചുപേരും റിമാന്‍ഡിലാണ്. ക്വട്ടേഷന്‍ നടപ്പാക്കിയ വകയില്‍ മൂന്നുലക്ഷം രൂപ ഇവര്‍ വാങ്ങിയതായും പോലിസ് കണ്ടെത്തി. എസ്‌ഐ ദിനേശന്‍, എഎസ്‌ഐമാരായ നൗഫല്‍ അഞ്ചില്ലത്ത്, നികേഷ്, സിപിഒമാരായ കെ വി മനോജ്, വി വി മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ്പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it