Sub Lead

വോട്ടെടുപ്പില്‍ തിരിമറി നടത്തല്‍ വിവിപാറ്റ് വന്നതോടെ എളുപ്പമായെന്ന് കണ്ണന്‍ ഗോപിനാഥന്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും ഇതിന്റെ പ്രവര്‍ത്തനവും പാളിച്ചകളും സഹിതം കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ വിശദീകരിച്ചു

വോട്ടെടുപ്പില്‍ തിരിമറി നടത്തല്‍ വിവിപാറ്റ് വന്നതോടെ എളുപ്പമായെന്ന് കണ്ണന്‍ ഗോപിനാഥന്‍
X

തിരുവനന്തപുരം: വിവിപാറ്റ് യന്ത്രം നിലവില്‍ വന്നതോടെ വോട്ടെടുപ്പില്‍ തിരിമറി നടത്തലും തിരഞ്ഞെടുപ്പ് അട്ടിമറിക്കലും എളുപ്പമായെന്നു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും ഇതിന്റെ പ്രവര്‍ത്തനവും പാളിച്ചകളും സഹിതം കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ വിശദീകരിച്ചു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പഴതുകളടയ്ക്കുന്നതിന് പകരം കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണുണ്ടായത്. ഒരു പ്രൊസസറും പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്ന മെമ്മറിയും ഉള്ള വിവിപാറ്റ് ഹാക്ക് ചെയ്യാന്‍ സാധിക്കും. ഏത് മാല്‍വെയറും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിപാറ്റ് യന്ത്രത്തിലെ മെമ്മറിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സീരിയല്‍ നമ്പറും പേരുകളും ചിഹ്നങ്ങളും ലോഡ് ചെയ്യുന്നുണ്ട്. ഇതാണ് പേപ്പര്‍ സ്ലിപ്പുകളില്‍ പ്രിന്റ് ചെയ്യപ്പെടുന്നത്. വിവിപാറ്റില്‍ കൃത്രിമത്തം കാണിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണിത്. ഈ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടണം- മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.

ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളിലും 370ാം വകുപ്പ് റദ്ദാക്കിയതിലും പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് ഉപേക്ഷിച്ചയാളാണ് കണ്ണന്‍ ഗോപിനാഥന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57ാം റാങ്കോടെ പാസായ ഇദ്ദേഹം 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി ഇദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതു നേരത്തെ വാര്‍ത്തയായിരുന്നു.



Next Story

RELATED STORIES

Share it