Sub Lead

ജസ്‌നയുടെ തിരോധാനം: അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിച്ചില്ലെന്ന്; സിബി ഐയ്‌ക്കെതിരേ പിതാവിന്റെ ഹരജി

ജസ്‌നയുടെ തിരോധാനം: അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിച്ചില്ലെന്ന്; സിബി ഐയ്‌ക്കെതിരേ പിതാവിന്റെ ഹരജി
X

തിരുവനന്തപുരം: എരുമേലി സ്വദേശിനി ജസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജെയിംസ് ജോസഫ് ഹരജി നല്‍കി. ജസ്‌നയെ അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചില്ലെന്നാണ് പിതാവ് ഹരജിയില്‍ ആരോപിക്കുന്നത്. ജസ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്‌ന വീടുവിട്ടതെന്ന സംശയിക്കുന്നതായും പറയുന്നുണ്ട്. കേസില്‍ സിബിഐ നല്‍കിയ ക്ലോഷര്‍ റിപോര്‍ട്ട് ചോദ്യംചെയ്ത് തിരുവനന്തപുരം സിജെഎം കോടതിയിലാണ് പിതാവ് ജെയിംസ് ജോസഫ് ഹരജി നല്‍കിയത്. അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ മുഖേന ജെയിംസ് ജോസഫ് നേരിട്ടെത്തിയാണ് ഹരജി സമര്‍പ്പിച്ചത്.

ജസ്‌നയ്ക്ക് അമിതരക്തസ്രാവം സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചിരുന്നുവെന്നും തിരുവല്ല ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ രക്തക്കറപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍, ഈ വസ്ത്രം ശാസ്ത്രീയ പരിശോധന നടത്താന്‍ സിബിഐ തയ്യാറായില്ല. അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് ഏതെങ്കിലും മരുന്ന് കഴിച്ചതിനാലാണോ അമിതരക്തസ്രാവം ഉണ്ടായതെന്ന് അന്വേഷിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്. തിരോധാനത്തിന് മുമ്പ് ജസ്‌ന ഒരു എന്‍എസ്എസ് ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നില്ല. ജസ്‌ന താമസിച്ചിരുന്ന ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥിനികളെ കേന്ദ്രീകരിച്ചും അന്വേഷിച്ച്. അങ്ങനെ അന്വേഷിച്ചിരുന്നെങ്കില്‍ അമിതരക്തസ്രാവത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമായിരുന്നുവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനുപുറമെ, ജസ്‌നയെ കാണാതാവുന്ന ദിവസം വൈകീട്ട് ആറിനും പിറ്റേന്ന് രാവിലേയും ചില ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതേക്കുറിച്ചും അന്വേഷിച്ചില്ല. ഇക്കാര്യം അന്വേഷിച്ചിരുന്നെങ്കില്‍ അജ്ഞാതനായ സുഹൃത്തിനെ കണ്ടെത്താമായിരുന്നു. പുലിക്കുന്നേലിനും നെടുങ്കണ്ടത്തിനും ഇടയില്‍വച്ചാണ് ജസ്‌നയെ കാണാതായത്. ഈ മേഖല കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം സിബിഐ നടത്തിയിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാനക്കേസില്‍ എന്തുസംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്ന് കാണിച്ച് സിബിഐ കൊച്ചി യൂനിറ്റ് തിരുവനന്തപുരം സിബി ഐ കോടതിയില്‍ ക്ലോഷര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍മേലാണ് പിതാവ് ഇപ്പോള്‍ വീണ്ടും ഹരജി നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെ കുറിപ്പ് പിന്നീട് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സിബി ഐ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.




Next Story

RELATED STORIES

Share it