Sub Lead

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത ബാനര്‍ജി

ബിജെപി താല്‍പര്യപ്രകാരമാണ് എട്ടുഘട്ടമാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മമത ആരോപിച്ചു.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായി;  തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത ബാനര്‍ജി
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി താല്‍പര്യപ്രകാരമാണ് എട്ടുഘട്ടമാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മമത ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടേയും അമിത്ഷായുടേയും നിര്‍ദേശ പ്രകാരമാണോ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും മമത ചോദിച്ചു.

ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ ഒന്ന്, മൂന്നാം ഘട്ടം ഏപ്രില്‍ ആറ്, നാലാം ഘട്ടം ഏപ്രില്‍ 10, അഞ്ചാം ഘട്ടം ഏപ്രില്‍ 17, ആറാം ഘട്ടം ഏപ്രില്‍ 22, ഏഴാം ഘട്ടം ഏപ്രില്‍ 26 എട്ടാം ഘട്ടം ഏപ്രില്‍ 29 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെല്‍ മേയ് രണ്ടിന് നടക്കും.

കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22ന്. മലപ്പുറത്തെ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.

അസമില്‍ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ്. ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ 1, മൂന്നാം ഘട്ടം ഏപ്രില്‍ 6. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലേക്കും വോട്ടെടുപ്പ് ഏപ്രില്‍ 6ന് നടക്കും.

പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍.

എണ്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടിനല്‍കും. വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങള്‍ മ്രോത പാടുള്ളൂ. നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്‍കാന്‍ അവസരമുണ്ടാവും.

Next Story

RELATED STORIES

Share it