Sub Lead

യുഎഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ

2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.നിയമപരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി

യുഎഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ
X

അബുദാബി: ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. യു.എ.ഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്.40 ഓളം നിയമങ്ങളാണ് പരിഷ്‌കരിച്ചിരിക്കുന്നത്.സാമ്പത്തിക,നിക്ഷേപ,വാണിജ്യ അവസരങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ പരിഷ്‌കാരത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു. പുതിയ നിയമനിര്‍മ്മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു.അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും.അതില്‍ ലിംഗഭേദമില്ല. കുറ്റകൃത്യത്തിന്റെ വേളയില്‍ ബലപ്രയോഗമോ ഭീഷണിയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും.വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌കാരപ്രകാരം ഇളവുണ്ട്. 18 വയസ്സിന് മുകളിലുള്ള വ്യക്തിയുമായി ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിന് ആറ് മാസത്തില്‍ കുറയാതെയാണ് തടവ്. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് സാഹചര്യത്തിലും പരാതി പിന്‍വലിക്കാനും ശിക്ഷ ഒഴിവാക്കാനുമുളള അനുമതി നല്‍കാന്‍ ഭര്‍ത്താവിനോ രക്ഷിതാവിനോ അവകാശമുണ്ടായിരിക്കും. വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കപ്പെടുകയും വേണം.സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഉപദ്രവം, ഭീഷണിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെ ചെറുക്കുന്നതിനും നിയമം കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.നിക്ഷേപം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും,പകര്‍പ്പവകാശം,വ്യാപാരമുദ്രകള്‍, വാണിജ്യ റജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍,ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.

Next Story

RELATED STORIES

Share it