Sub Lead

കര്‍ണാടകയിലെ ഹിജാബ് വിലക്ക് പിന്‍വലിക്കല്‍; പിന്തുണച്ച് പ്രിയങ്ക് ഖാര്‍ഗേയും ആര്‍എല്‍ഡിയും

കര്‍ണാടകയിലെ ഹിജാബ് വിലക്ക് പിന്‍വലിക്കല്‍; പിന്തുണച്ച് പ്രിയങ്ക് ഖാര്‍ഗേയും ആര്‍എല്‍ഡിയും
X
ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിലക്ക് പിന്‍വലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തെ പിന്തുണച്ച് ഐടി, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ആര്‍എല്‍ഡിയും. സര്‍ക്കാര്‍ തീരുമാനമെടുത്തത് നിയമാനുസൃതമാണെന്നും ബിജെപി ആദ്യ സ്വന്തം വീട് നന്നാക്കട്ടെയെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയും കെപിസിസി കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമാണ് പ്രിയങ്ക് ഖാര്‍ഗേ. സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നുമുള്ള ബിജെപിയുടെ ആരോപണത്തെ അദ്ദേഹം കടന്നാക്രമിച്ചു. ബിജെപിക്ക് ഒന്നും ചെയ്യാനില്ല. ആദ്യം അവരുടെ വീട് ക്രമീകരിക്കട്ടെയെന്നായിരുന്നു പ്രതികരണം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യുവ മനസ്സുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയുടെ ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കുന്നതിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ യുവ മനസ്സുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് പ്രോല്‍സാഹിപ്പിക്കുന്നു. ഇത് പഠന അന്തരീക്ഷത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വിജയേന്ദ്ര ആരോപിച്ചു.

ഹിജാബ് വിലക്ക് പിന്‍വലിക്കുന്നതിനെ രാഷ്ട്രീയ ലോക്ദള്‍(ആര്‍എല്‍ഡി) ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരിയും അനുകൂലിച്ചു. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ വീക്ഷണത്തില്‍ ഇത് ശരിയായ തീരുമാനമാണ്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ അത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയമാനമില്ല. ആരും രാാഷ്ട്രീയവല്‍ക്കരിക്കരുത്. സംസ്‌കാരവും പഠനവും മറ്റ് കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന വിദ്യാഭ്യാസ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീയൂനിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിനു തുടക്കമിട്ടത്.

Next Story

RELATED STORIES

Share it