Sub Lead

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും യുഎപിഎ

യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനെതിരേ എഡിറ്റര്‍മാരുടെ സംഘടനയായ ഗില്‍ഡ് ഓഫ് ഇന്ത്യ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു.

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും യുഎപിഎ
X

ശ്രീനഗര്‍: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന്റെ പേരില്‍ കശ്മീരില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനിക്കെതിരേയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(യുഎപിഎ) പ്രകാരം കേസെടുത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കശ്മീര്‍ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ മൂന്നാമത്തെ കേസാണിത്. ദേശീയത, പരമാധികാരം, ദേശീയ സുരക്ഷ എന്നിവയില്‍ മുന്‍വിധിയോടെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാണ് ഗീലാനിക്കെതിരേ ജമ്മു കശ്മീര്‍ പോലിസിന്റെ സൈബര്‍ സെല്‍ പുറത്തിറക്കിയ പ്രസ്താവനയിലെ ആരോപണം. കശ്മീര്‍ താഴ്‌വരയിലെ 'ഭീകര'പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുക, രാജ്യത്തിനെതിരേ അസംതൃപ്തി സൃഷ്ടിക്കുക, പൊതുജനങ്ങളുടെ മനസ്സില്‍ ഭയവും ആശങ്കയും ഉണ്ടാക്കുക, പൊതു സമാധാനത്തിനും ഭരണകൂട സുരക്ഷയ്ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇടപെടലുകള്‍ നടത്തുക എന്നിവയാണ് പോലിസ് ആരോപിക്കുന്നത്. മാത്രമല്ല, ഗൗഹര്‍ ഗീലാനിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതായും പോലിസ് പറഞ്ഞു.

നേരത്തേ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരായ പീര്‍സാദ ആഷിഖ്(ദി ഹിന്ദു ദിനപത്രം റിപോര്‍ട്ടര്‍), യുവ വനിതാ ഫോട്ടോഗ്രഫറായ മസ്രത്ത് സഹ്‌റ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഗീലാനിയെപ്പോലെ ഫേസ്ബുക്ക് പോസ്റ്റ് ദേശവിരുദ്ധമാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച മസ്‌റത്ത് സഹ്‌റയ്‌ക്കെതിരേയും യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. ആഷിഖിനെതിരേ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനന്ത്‌നാഗ് ജില്ലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാര്‍ത്തയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആഷിക്കിന്റെയോ ദി ഹിന്ദുവിന്റെയോ പേര് പരാമര്‍ശിച്ചിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം പിന്‍വലിച്ച ശേഷം കഴിഞ്ഞ എട്ടുമാസമായി ശ്രീനഗറില്‍ ജോലിചെയ്യുന്ന നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് പോലിസ് ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന ആക്ഷേപം ശക്തമായിട്ടും പോലിസ് നടപടികള്‍ തുടരുകയാണെന്നും തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. അതേസമയം, യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനെതിരേ എഡിറ്റര്‍മാരുടെ സംഘടനയായ ഗില്‍ഡ് ഓഫ് ഇന്ത്യ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഭീകരത ആരോപിച്ച് മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനുള്ള പരോക്ഷമായ മാര്‍ഗമാണിതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കരുതെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it