Sub Lead

ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: എസ്ഡിപിഐ

ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: എസ്ഡിപിഐ
X

തിരുവനന്തപുരം: രാജ്യത്തെ അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുവേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ സമര്‍പ്പിച്ച മനുഷ്യാവകാശ പോരാളി ഫാ.സ്റ്റാന്‍ സ്വാമി ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കോടിക്കണക്കിന് ദരിദ്രജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ആ മനുഷ്യസ്‌നേഹി എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടാണ് വിടപറഞ്ഞത് എന്നത് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. 84 വയസുള്ള വൈദികനെ ഫാഷിസ്റ്റ് വിരുദ്ധനായി എന്ന ഒറ്റക്കാരണത്താലാണ് യുഎപിഎ ഭീകര നിയമം ചുമത്തി തടവിലാക്കിയത്.

കൊവിഡ് ബാധിതനായിട്ടുപോലും മതിയായ ചികില്‍സ നല്‍കാന്‍ ഭരണകൂടം തയ്യാറായില്ല. ഒമ്പത് മാസത്തെ ജയില്‍വാസത്തിലൂടെ അദ്ദേഹത്തെ ഇഞ്ചിഞ്ചായി ഭരണകൂടം കൊല്ലുകയായിരുന്നു. ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ മാത്രം രാജ്യത്തെ വിവിധ ജയിലുകളില്‍ ഇത്തരത്തില്‍ നിരവധി മനുഷ്യാവകാശ പോരാളികളാണ് നരകയാതന അനുഭവിക്കുന്നത്. വിമര്‍ശകരെ എങ്ങനെയും ഇല്ലാതാക്കുമെന്ന താക്കീതാണ് ബിജെപി ഭരണകൂടം ഇതിലൂടെ നല്‍കുന്നത്.

എന്നാല്‍, മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളില്‍ എക്കാലത്തെയും ഉജ്ജ്വലപ്രതീകമായി ഫാ.സ്റ്റാന്‍ സ്വാമിയുടെ സ്മരണ നിലകൊള്ളുമെന്നും ഇത് വരുംതലമുറയ്ക്ക് കരുത്തുറ്റ പ്രചോദനമായി മാറുമെന്നും മജീദ് ഫൈസി പ്രത്യാശിച്ചു. സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it