Sub Lead

പ്രവാസികള്‍ സൗജന്യ നിയമസഹായത്തിന് അര്‍ഹര്‍: ഹൈക്കോടതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവര്‍ക്കായി വിദേശരാജ്യങ്ങളില്‍ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പ്രസ്തുത പരാമര്‍ശം.

പ്രവാസികള്‍ സൗജന്യ നിയമസഹായത്തിന് അര്‍ഹര്‍: ഹൈക്കോടതി
X

കൊച്ചി: പ്രവാസികള്‍ സൗജന്യ നിയമസഹായത്തിന് അര്‍ഹരെന്ന് കേരള ഹൈക്കോടതി. പ്രവാസികള്‍ക്ക് നിയമസഹായത്തിനായി വ്യവസ്ഥാപിതമായ സംവിധാനമാണ് നിലവിലുള്ളതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവര്‍ക്കായി വിദേശരാജ്യങ്ങളില്‍ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പ്രസ്തുത പരാമര്‍ശം. പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനായി വേണ്ട സംവിധാനങ്ങള്‍ ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ മറുപടി ഫയല്‍ ചെയ്യുവാന്‍ കേരള ഹൈകോടതി കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തങ്ങള്‍ ഫയല്‍ ചെയ്ത മറുപടിയില്‍ സൗജന്യ നിയമ സഹായം നല്‍കുന്നതിനായി നിലവിലുള്ള സംവിധാങ്ങളെക്കുറിച്ചു വളരെ വിശദമായി കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രതിപാദിച്ചിരുന്നു. പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകള്‍ അതത് രാജ്യങ്ങളില്‍ ഫയല്‍ ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടേയും ഇന്ത്യന്‍ മിഷനുകളുടേയും സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ വിങുകള്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ 'മദദ് പോര്‍ട്ടല്‍ ' ഇ മൈഗ്രേറ്റ് സംവിധാനം തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ നിയമ സഹായം ആവശ്യപെടാമെന്നും, നിയമ സഹായത്തിനായി എംബസികളില്‍ അഭിഭാഷകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും, തൊഴില്‍ പരാതികള്‍ ഉള്‍പ്പടെയുള്ള വിവിധ പരാതികള്‍ ശരിയാംവിധം രേഖപ്പെടുത്താന്‍ സാധിക്കാതെ തിരിച്ചു വരേണ്ടി വന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് 'പവര്‍ ഓഫ് അറ്റോര്‍ണി' നല്‍കി നിയമ നടപടികള്‍ തുടരാനാകുമെന്നും കേന്ദ്രം സത്യവാങ്ങ് മൂലത്തിലൂടെ വ്യക്തമാക്കുന്നു.തൊഴിലാളികള്‍ മടങ്ങിയാലും നഷ്പരിഹാരമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായുള്ള കേസുകള്‍ തുടര്‍ന്നും ഇന്ത്യന്‍ എംബസികള്‍ മുഖാന്തിരം നടത്താം.

ലോക് ഡൗണ്‍ കാലത്ത് വിദേശ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ ഇന്‍ഷൂറന്‍സ് ഉള്‍പ്പടെയുള്ള എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്നതിനും മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമ സഹായം ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ മേല്‍പറഞ്ഞ സംവിധാനങ്ങളെ സമീപിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെ സമീപിക്കുന്നവര്‍ക്ക് അവശ്യമായ പിന്തുണയും സഹായവും സര്‍ക്കാറുകള്‍ നല്‍കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വിധിന്യായത്തില്‍ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

സൗജന്യ നിയമസഹായം ലഭിക്കുന്നതിനയി പ്രവാസികള്‍ക്കു അര്‍ഹതയുണ്ട് എന്ന കോടതിയുടെ വിധിന്യായം പ്രവാസികളെ നിയമപരമായി കൂടുതല്‍ ശാക്തീകരിക്കുമെന്നും ആര്‍ക്കെങ്കിലും വേണ്ട നിയമസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈ വിധിന്യായം സഹായിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമും, കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസും പറഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it