Sub Lead

പിണറായി വിജയന്‍ വാളുകൊണ്ട് തന്നെ വെട്ടി; സ്വാധീനമുപയോഗിച്ച് കേസ് തേച്ചു മായ്ച്ചു കളഞ്ഞു: കണ്ടോത്ത് ഗോപി

എറണാകുളം ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് കണ്ടോത്ത് ഗോപി ഇക്കാര്യം പറഞ്ഞത്.തന്റെ കഴുത്തിനു നേരെ വന്ന വെട്ട് കൈകൊണ്ടു തടഞ്ഞതിനാലാണ് അന്ന് രക്ഷപെട്ടതെന്നും കൈയ്യിലെ മുറിവ് ഉയര്‍ത്തിക്കാട്ടി കണ്ടോത്ത് ഗോപി പറഞ്ഞു

പിണറായി വിജയന്‍ വാളുകൊണ്ട് തന്നെ വെട്ടി; സ്വാധീനമുപയോഗിച്ച് കേസ് തേച്ചു മായ്ച്ചു കളഞ്ഞു: കണ്ടോത്ത് ഗോപി
X

കൊച്ചി: പിണറായി വിജയന്‍ തന്നെ വാളുകൊണ്ട് വെട്ടിയിട്ടുണ്ടെന്നും പോലിസില്‍ സ്വാധീനമുപയോഗിച്ച് കേസ് തേച്ചു മായ്ചു കളയുകയായിരുന്നുവെന്നും കണ്ണൂര്‍ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപി. എറണാകുളം ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് കണ്ടോത്ത് ഗോപി ഇക്കാര്യം പറഞ്ഞത്.തന്റെ കഴുത്തിനു നേരെ വന്ന വെട്ട് കൈകൊണ്ടു തടഞ്ഞതിനാലാണ് അന്ന് രക്ഷപെട്ടതെന്നും കൈയ്യിലെ മുറിവ് ഉയര്‍ത്തിക്കാട്ടി കണ്ടോത്ത് ഗോപി പറഞ്ഞു.

അടിയന്തരവാസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ 26 ലേബര്‍ തൊഴിലാളികളെ നിയമിച്ചിരുന്നു. 12 എ ഐ ടി സി യു,12 ഐഎന്‍ടിയുസി.രണ്ട് എച്ച്എം എസ് എന്നിങ്ങനെ തൊഴിലാളികളായിരുന്നു.അന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് പാണ്ട്യാല ഗോപാലന്‍ മാസ്റ്ററായിരുന്നു.അദ്ദേഹത്തെ കരുതല്‍ തടങ്കലിനായി അറസ്റ്റു ചെയ്ത സമയത്തായിരുന്നു നിയമനം. പിന്നീട് 77 ല്‍ പി കെ വിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിലും കേന്ദ്രത്തില്‍ മൊറാര്‍ജി ദേശായിയുടെയും ഭരണം നടത്തുന്ന ഘട്ടത്തില്‍ 26 തൊഴിലാളികളെയും പിരിച്ചു വിട്ടു.ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് നാഷണല്‍ ബിഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായ തന്റെയും പ്രസിഡന്റായിരുന്ന എന്‍ രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്താന്‍ നിശ്ചയിച്ചിരുന്നു.

രാവിലെ 10 മണിക്കായിരുന്നു ജാഥയുടെ ഉദ്ഘാടനം. ഇതിനായി ഓലയമ്പലം ബസാറില്‍ ബണ്ട്ട്ടായി റോഡ് സ്റ്റാര്‍ട്ട് ചെയ്യുന്നതിന്റെ ഇടത്ത് ഭാഗത്ത് താനും കഴിഞ്ഞ ദിവസം മരിച്ച സുരേന്ദ്ര ബാബു വെന്ന ബാബു മാസ്റ്ററും നില്‍ക്കുന്ന സമയത്ത് പിണറായി വിജയന്റെ നേതൃത്വത്തില്‍ 30 ഓളം പേര്‍ ആയുധങ്ങളുമായി അങ്ങോട്ടേക്കു വന്നു. പിണറായി വിജയന്‍ കൊടുവാളുമായി മുമ്പിലുണ്ടായിരുന്നു.ആ കൊടുവാള്‍ ഉയത്തിക്കൊണ്ട് താനാണാടോ ജാഥ ലീഡര്‍ എന്ന് ചോദിച്ചുകൊണ്ട് തന്റെ കഴുത്തില്‍ വെട്ടി. എന്നാല്‍ കൈകൊണ്ട് താന്‍ ആ വെട്ട് തടഞ്ഞു. കൈ മുറിഞ്ഞു.ഐ ഐ ടി യു സിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്ന പി പി മുകുന്ദന്‍ ആയിരുന്നു ജാഥയുടെ ഉദ്ഘാടകന്‍.

കോണ്‍ഗ്രസിന്റെ നേതാവായിരുന്ന എം പി കൃഷ്ണന്‍ നായരും സിപി ഐയുടെ നേതാവായിരുന്ന കാരായി ശ്രീധരനും ചേര്‍ന്ന് തന്നെ പിണറായിലെ ആശുപത്രിയില്‍ എത്തിച്ച് തന്റെ കൈയ്യിലെ മുറിവ് തുന്നിച്ചേര്‍ത്തു.തുടന്ന് താന്‍ തിരികെയെത്തി ജാഥ തുടര്‍ന്നു.ജാഥ കടന്നുപോയപ്പോള്‍ പല സ്ഥലത്തു വെച്ചും വീണ്ടും ആക്രമണം ഉണ്ടായി.സംഭവത്തിന്റെ കേസ് പോലും പിണറായി വിജയന്‍ സ്വാധീനം ഉപയോഗിച്ച് മായ്ച്ചുകളഞ്ഞുവെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.കേസില്‍ പോലിസ് മൊഴിയെടുത്തുവെങ്കിലും എഫ് ഐ ആര്‍ ഇടിക്കാതെ കേസ് പിണറായി വിജയന്‍ തേച്ചു മായ്ച്ചു കളഞ്ഞു.എഫ് ഐ ആര്‍ ഇടുമെന്ന് പറഞ്ഞാണ് പോലിസ് തന്റെയടുക്കല്‍ നിന്നും മൊഴിയെടുത്തത്.പിന്നീട് പോലിസ് നിസഹകരിക്കുകയായിരുന്നുവെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.പിണറായി വിജയനാണ് തന്നെ വെട്ടിയതെന്ന് താന്‍ പോലിസിനോട് പറഞ്ഞിരുന്നു.എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.

നാല്‍പ്പാടി വാസുവിന്റെ കൊലപാതകത്തില്‍ താന്‍ പ്രതിയല്ലെന്നു കെ സുധാകരന്‍ പറഞ്ഞു.തന്റെ ഗണ്‍മാനാണ് വെടിവെച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.സിപിഎം കാര്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചപ്പോള്‍ സര്‍ക്കാര്‍ തനിക്ക് തന്നിരുന്ന ഗണ്‍മാന്‍ വെടിവെയ്ക്കുകയായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.തനിക്ക് നേരെ നിരവധി ആക്രമണങ്ങളാണ് കണ്ണൂരില്‍ നടന്നിട്ടുള്ളത്. സുധാകരനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ നൂറു കണക്കിന് വേദികളില്‍ പ്രസംഗിച്ചിരുന്നു.മൂന്നു തവണ തന്റെ മൂന്നു കാര്‍ ബോംബെറിഞ്ഞു തകര്‍ത്തു.തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് താന്‍ സഞ്ചരിച്ചിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it