Sub Lead

ബാബരി മസ്ജിദ് തകര്‍ക്കല്‍: നാള്‍ വഴി ഇങ്ങനെ

ബാബരി മസ്ജിദ് തകര്‍ക്കല്‍: നാള്‍ വഴി ഇങ്ങനെ
X

1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു

1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബരി മസ്ജിദിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ 'രാം ഛബൂത്ര'യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബര്‍ ദാസ് ഫൈസാബാദ് കോടതിയില്‍.

1949 ഡിസംബര്‍ 22: ബാബരി മസ്ജിദില്‍ ഒരുസംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയില്‍. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനം വിലക്കി കോടതി വിധി.

1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് കോടതിയില്‍. പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍സിംഗ് വിശാരദ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

1950 ഡിസംബര്‍: പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ കോടതിയില്‍. ഈ രണ്ടു ഹരജികളും ഫൈസാബാദ് സിവില്‍കോടതി ഒന്നായി പരിഗണിക്കാന്‍ നിശ്ചയിക്കുന്നു.

1959 ഡിസംബര്‍: എതിര്‍പക്ഷത്തിന്റെ പക്കല്‍നിന്ന് ക്ഷേത്രം വിട്ടുകിട്ടാന്‍ നിര്‍മോഹി അഖാര കോടതിയില്‍.

1961 ഡിസംബര്‍: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍.

1964 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും ഒന്നിച്ച് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

1984: ആരാധനക്ക് തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു. രാമക്ഷേത്രം പൊളിച്ച് മുഗള്‍ ചക്രവര്‍ത്തി ബാബറാണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിഎച്ച്പി

1986 ഫെബ്രുവരി 1: ഹിന്ദുക്കള്‍ക്ക് ആരാധന നടത്താമെന്ന് ഫൈസാബാദ് സെഷന്‍സ് കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.

1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

1989 നവംമ്പര്‍ 9: പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തര്‍ക്ക സ്ഥലത്ത്'ശിലാന്യാസ'ത്തിന് അനുമതി നല്‍കുന്നു.

1990 സെപ്തംബര്‍ 25: ബി.ജെ.പി പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി.

1990 ഒക്ടോബര്‍ 23: ബിഹാറിലെ സമസ്തിപ്പൂരില്‍ അദ്വാനിയെ ലാലുപ്രസാദ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു രഥയാത്ര തടഞ്ഞു. അതോടെ കേന്ദ്രത്തില്‍ വി പി സിംഗ് സര്‍ക്കാറിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. സര്‍ക്കാര്‍ വീണു.

1990 ഒക്ടോബര്‍ 30: വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ഭേദിച്ച് ബാബരി മസ്ജിദിെന്റ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ കൊടികെട്ടി.

1991 ജൂലൈ 11: 1947 ആഗസ്റ്റ് 15നുള്ള നിലയില്‍ എല്ലാ ആരാധനാലയങ്ങളും നിലനിര്‍ത്തുന്ന പ്ലേസ്‌സ് ഓഫ് വെര്‍ഷിപ് ആക്ട് നിലവില്‍ വന്നു. പ്രശ്‌നം കോടതിയിലായതുകൊണ്ട് ബാബരി മസ്ജിദിനെ ഒഴിവാക്കി.

1992 ഡിസംബര്‍ 6: ബി.ജെ.പിയുടെ രാജ്യവ്യാപക കര്‍സേവാ പരിപാടിക്കൊടുവില്‍ പതിനായിരക്കണക്കായ കര്‍സേവകര്‍ അയോധ്യയില്‍ ഒത്തുകൂടി ബാബരി മസ്ജിദ് തകര്‍ത്തു; താല്‍ക്കാലിക ക്ഷേത്രംസ്ഥാപിച്ചു. യുപിയിലെ കല്യാണ്‍ സിങ് സര്‍ക്കാറിനെ പിരിച്ചുവിട്ടു. രാജ്യവ്യാപക കലാപം. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വിവാദ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.

1992 ഡിസമ്പര്‍ 16: ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം എം എസ് ലിബര്‍ഹാനെ കമീഷനായി നിയമിച്ചു.

2003 മാര്‍ച്ച് 12: ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താന്‍ അലഹബാദ് ഹൈകോടതി നിര്‍ദേശ പ്രകരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ് മണ്ണുമാന്തി പരിശോധന നടത്തുന്നു.

2009 ജൂണ്‍ 30: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലിബര്‍ഹാന്‍ കമീഷന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2010സെപ്തംബര്‍ 30: ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തര്‍ക്ക ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിച്ചു. ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരായി നിര്‍മിച്ചതിനാല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയില്‍ കോടതി.

2011 മെയ് 09 : ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തു.

2017 ഏപ്രില്‍ 19 : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം സുപ്രിംകോടതി പുന:സ്ഥാപിച്ചു.

2017 ആഗസ്റ്റ് 08: ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും കര്‍സേവകര്‍ പൊളിച്ച പള്ളി മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഉത്തര്‍പ്രദേശിലെ ശിയാ വഖഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.

2017 സെപ്തംബര്‍ 11: അയോധ്യയിലെ തര്‍ക്കത്തിലുള്ള ബാബരി മസ്ജിദ് രാമജന്മഭൂമിയുടെ സംരക്ഷണവും പരിപാലനവും നിരീക്ഷിക്കാന്‍ രണ്ട് അഡീഷനല്‍ ജില്ല ജഡ്ജിമാരെയോ സ്‌പെഷല്‍ ജഡ്ജിമാരെയോ 10 ദിവസത്തിനകം നാമനിര്‍ദേശം ചെയ്യാന്‍ സുപ്രിംകോടതി അലഹബാദ് ഹൈകോടതിക്ക് നിര്‍ദേശം നല്‍കി.

2017 ഡിസംമ്പര്‍ 02: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാതെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അപ്പീലിന്മേല്‍ സുപ്രിംകോടതി വാദം കേള്‍ക്കരുതെന്ന് റിട്ട. ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍.

2018 ഫെബ്രുവരി 8: സുപ്രിംകോടതി മുമ്പാകെയുള്ള ബാബരികേസ് ഭൂമി തര്‍ക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

2018 ഫെബ്രുവരി 20 ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് മുസ്‌ലിം ഹരജിക്കാര്‍.

2018 ഒക്‌ടോബര്‍ 30: ഇസ്‌ലാമില്‍ ആരാധനക്ക് പള്ളി അവിഭാജ്യ ഘടകമല്ല'' എന്ന 1994ലെ വിവാദ സുപ്രീംകോടതി വിധി പുനഃപരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2019 ജൂലൈ 19: എല്‍ കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളായ, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പത് മാസത്തിനകം വിധി പറയാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഇതിനായി സെപ്റ്റംബര്‍ 30ന് വിരമിക്കാനിരുന്ന വിചാരണ കോടതി ജഡ്ജിയുടെ കാലാവധി ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നീട്ടി.

2019 സെപ്തംബര്‍ 21: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന് സിബിഐ പ്രത്യേക കോടതി സമന്‍സ്.

2019 നവംബര്‍ 09: 400 വര്‍ഷത്തിലേറെ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാല്‍ രാമേക്ഷത്രനിര്‍മാണത്തിന് കൈമാറണമെന്നും, ഭൂമി വിട്ടുനല്‍കുന്നതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച്ഏക്കര്‍ കൈമാറണമെന്നും സുപ്രിംകോടതിയുടെ വിവാദ വിധി.

2020 ജനുവരി 6: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 15 അംഗ 'ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ്' രൂപവത്കരിച്ചു.

2020 ജൂലായ് 29: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതിയില്‍ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി.

2020 ആഗസ്റ്റ് 5: രാമക്ഷേത്രത്തിന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു.

2020 സപ്തംബര്‍ 30: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട് ലക്‌നോ സിബിഐ കോടതി.

Next Story

RELATED STORIES

Share it