Sub Lead

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡി കെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം; രാജ്യം വിട്ടു പോവരുത്, 25 ലക്ഷം രൂപ കെട്ടിവയ്ക്കണം

ഹവാല ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് ജാമ്യം അനുവദിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡി കെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം; രാജ്യം വിട്ടു പോവരുത്, 25 ലക്ഷം രൂപ കെട്ടിവയ്ക്കണം
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹവാല ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെണം. തുല്യത്തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഉപാധികളോടെയാണ് ജാമ്യം. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.

സപ്തംബര്‍ മൂന്നിനാണ് കള്ളപ്പണ കേസില്‍ ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. നികുതി അടച്ചില്ലെന്നും രേഖയില്ലാതെ കോടികളുടെ പണമിടപാട് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം.

സെപ്റ്റംബര്‍ മൂന്നിനാണ് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ആഗസ്തില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. സുഹൃത്തായ വ്യവസായിയുടേതാണ് പണമെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് ആദ്യം സംഭവത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ ഇഡി ശിവകുമാറിന്റെ വിവിധ വസതികളില്‍ റെയ്ഡ് നടത്തി. അവിടങ്ങളില്‍ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റ് ചെയ്തത്.

ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ 23കാരിയായ മകള്‍ ഐശ്വര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ ആസ്തി ഒരു കോടിയായിരുന്നു. എന്നാല്‍ 2018ല്‍ 100 കോടിയായി വര്‍ധിച്ചു. ഇതെങ്ങനെ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയേണ്ടിയിരുന്നത്. രേഖകളില്‍പ്പെടാത്ത പണമിടപാടുകള്‍ നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു.

ഡികെ ശിവകുമാറിനെ കാണാന്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. അംബികാ സോണി, ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ്, കര്‍ണാടകയുടെ പാര്‍ട്ടി ചുമതലയുള്ള കെസി വേണുഗോപാല്‍ എന്നിവരും സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it