Sub Lead

'കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ച്'; മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് തിരുവഞ്ചൂര്‍

കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ച്; മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് തിരുവഞ്ചൂര്‍
X

തിരുവനന്തപുരം: ജോലിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരത്തിനിടെ കരഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്‌കാര ചടങ്ങിന് വന്ദനയുടെ വീട്ടിലെത്തിയപ്പോള്‍ വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിച്ച എസ്പി ഓഫിസ് മാര്‍ച്ചിലാണ് തിരുവഞ്ചൂരിന്റെ പരാമര്‍ശം. 'ഇന്നലെ മോഹന്‍ദാസിന്റെയും സഹധര്‍മിണിയുടെയും അടുത്ത് നില്‍ക്കുമ്പോഴാണ് ഒരാള്‍ പമ്മി തൊഴുത് മാറി നില്‍ക്കുകയാണ്. നോക്കിയപ്പോള്‍ വീണാ ജോര്‍ജാണ്. അവര്‍ കണ്ണില്‍ കൈ എടുത്ത് വച്ചപ്പോള്‍ ഗ്ലിസറിന്‍ വച്ച് തന്നെയാണ് അവരുടെ കണ്ണുനീര്‍ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. മാര്‍ച്ചില്‍ പ്രസംഗിച്ച കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോഗ്യ മന്ത്രിയെ 'നാണം കെട്ടവളേ' എന്നും വിളിച്ച് അധിക്ഷേപിച്ചു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് മന്ത്രി വീണാ ജോര്‍ജ് ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തിയത്. വീടിനുമുന്നിലെ പന്തലില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച വീണ ജോര്‍ജ്, തുടര്‍ന്ന് അകത്തുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കള്‍ക്ക് സമീപമെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ മാതാവ് വസന്തകുമാരിയെ ആശ്വസിപ്പിുന്നതിനിടെയാണ് മന്ത്രി വിതുമ്പിയത്. അര മണിക്കൂറിന് ശേഷമാണ് മന്ത്രി സ്ഥലത്തുനിന്ന് മടങ്ങിയത്. നേരത്തേ, പരിചയക്കുറവ് എന്ന മന്ത്രിയുടെ പരാമര്‍ശവും പ്രതിപക്ഷം ഏറ്റുപിടിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലിസ് ചികില്‍സയ്‌ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകനാണ് ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച് സെന്ററില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അരുംകൊല. കേസിലെ പ്രതി വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് (42) പൂജപ്പുര ജയിലില്‍ റിമാന്റിലാണ്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it