Sub Lead

കൊവിഡ് രോഗിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടിയിട്ടും തിരിഞ്ഞ്‌നോക്കിയില്ല; തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണം

കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ ഈ ദുരനുഭവം നേരിട്ടത്.

കൊവിഡ് രോഗിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടിയിട്ടും തിരിഞ്ഞ്‌നോക്കിയില്ല; തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണം
X

തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതയ്ക്ക് അറുതിയായില്ല. കൊവിഡ് പോസിറ്റീവായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ ഈ ദുരനുഭവം നേരിട്ടത്.

രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് തലയ്ക്ക് പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും തൃശൂര്‍ ഡിഎംഒക്കും ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ 18ന് കൊവിഡ് രോഗിയായ കുഞ്ഞുബീവിയെ കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാനായി കൂടെ നില്‍ക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ സാങ്കേതികത്വം പറഞ്ഞു തടയുകയായിരുന്നു.

Next Story

RELATED STORIES

Share it