Sub Lead

ജഡ്ജിക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ്; അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ നാളെ വിധിയുണ്ടാവില്ല

കോടതി നടപടികള്‍ സാധാരണ നിലയിലാവുന്ന മുറയ്ക്കായിരിക്കും കോടതി കേസില്‍ വിധി പറയുക.

ജഡ്ജിക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ്; അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ നാളെ വിധിയുണ്ടാവില്ല
X

കോഴിക്കോട്: മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍, സത്താര്‍ എന്നിവരടക്കമുള്ളവര്‍ പതിറ്റാണ്ടിലേറെയായി ജാമ്യം ലഭിക്കാതെ തടവിലാക്കപ്പെട്ട അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വിചാരണക്കോടതി വിധി നാളെയുണ്ടാവില്ല. ജഡ്ജിക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്. കോടതി നടപടികള്‍ സാധാരണ നിലയിലാവുന്ന മുറയ്ക്കായിരിക്കും കോടതി കേസില്‍ വിധി പറയുക. ചൊവ്വാഴ്ച കേസില്‍ വിധി പറയുമെന്നാണ് നേരത്തേ അറിയച്ചിരുന്നത്.കുറ്റാരോപിതരുടെ നിരപരാധിത്വം തെളിയുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു അവരുടെ കുടുംബങ്ങളും നാട്ടുകാരും. കോട്ടയം ഈരാറ്റുപേട്ടയിലെ പി എസ് അബ്ദുല്‍ കരീമിന്റെ മക്കളാണ് ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളാണ് അന്‍സാറും സത്താറും. കൊണ്ടോട്ടി സ്വദേശി സൈനുദ്ധീന്‍, മകന്‍ ശറഫുദ്ധീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു മലയാളികള്‍.

സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളിലാണ് ഇവര്‍. 2008 മാര്‍ച്ചിലാണ് ഇന്‍ഡോറില്‍ വെച്ച് സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അന്‍സ്വാര്‍ നദ് വിയും അറസ്റ്റിലായത്. ഇവര്‍ ജയിലിലായിരിക്കെ മാസങ്ങള്‍ക്കു ശേഷം നടന്ന ഗുജറാത്ത് സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരും പ്രതിചേര്‍ക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഫെബ്രുവരി ഒന്നിനു വിധി വരുന്നത്.

ശിബിലി, ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ ഭോപ്പാല്‍ അതീവ സുരക്ഷാ ജയിലിലും സത്താര്‍ വിയ്യൂര്‍ ജയിലിലുമാണുള്ളത്. 2008 ജൂലൈ 26 ന് അഹമ്മദാബാദില്‍ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പ്, 008 മാര്‍ച്ച് 28ന് ഇന്‍ഡോറില്‍ വച്ചാണ് ശിബിലി അറസ്റ്റ് ചെയ്യപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിബ്‌ലി മുംബൈ ടാറ്റ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ രാജ്യവ്യാപകമായി സിമിവേട്ട അരങ്ങേറുകയായിരുന്നു. മുന്‍ സിമിബന്ധമാരോപിച്ച് മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലും ഹുബ്ലി സിമി ഗൂഢാലോചനാകേസിലും പ്രതിയാക്കപ്പെട്ടു. മധ്യപ്രദേശില്‍ ശിബ്‌ലി സ്വന്തമായി സ്ഥാപനം നടത്തുന്നതിനിടെയാണ് സഹോദരന്‍ ശാദുലിയും ബന്ധു അന്‍സാറും ഇന്‍ഡോറില്‍ എത്തിയത്. മൂവരും സിമി ബന്ധമാരോപിച്ച് പിടിക്കപ്പെട്ടു. ശിബ്‌ലി മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ് ഉണ്ടാവുന്നത്. ഇന്‍ഡോറില്‍ അറസ്റ്റിലായ ശിബ്‌ലിയെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ എ.ടി.എസ്. തലവനായിരുന്ന കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയാണ് ശിബ്‌ലിയെ ചോദ്യം ചെയ്തത്.

ഒരു മാസത്തിനിടെ നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ബന്ധമില്ലെന്ന് വ്യക്തമായതോടെ ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ തിരികെ മധ്യപ്രദേശ് പോലിസിനെ ഏല്‍പ്പിച്ചു.

ശിബ്‌ലി മുംബൈ എടിഎസ്സിന്റെ കസ്റ്റഡിയിലും ശാദുലിയും അന്‍സാറും മധ്യപ്രദേശ് പോലിസിന്റെ കസ്റ്റഡിയിലുമിരിക്കെയാണ് ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ദുരൂഹസ്‌ഫോടനങ്ങള്‍ നടന്നത്.

ഈ കേസുകളിലും മൂവരും പ്രതികളായി. ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ മധ്യപ്രദേശ് പോലിസിനു കൈമാറിയതിനു പിന്നാലെ ഗുജറാത്ത് പോലിസ് ഇന്‍ഡോറിലെത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങി. മൂന്നു പേരെയും ഗുജറാത്ത് ജയിലിലടച്ചു.

ഗുജറാത്ത് സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ശാദുലിയും അന്‍സാറും ആറു വര്‍ഷം അഹ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. ഇതിനിടെ 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് സിമി, യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശാദുലിയും അന്‍സാറും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

ശിബ്‌ലിക്കെതിരേ നേരത്തേ മധ്യപ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത ചില കേസുകള്‍ കോടതിയില്‍ നിലനിന്നില്ല. നരസിംപുര, നരസിംപേട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനം ലംഘിച്ച് സിമി പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന കേസുകളാണ് കോടതി തള്ളിയത്.

2006ല്‍ വാഗമണില്‍ സിമി ക്യാംപ് സംഘടിപ്പിച്ചെന്ന കേസിലും ശിബ്‌ലിയും ശാദുലിയും അന്‍സാറും പ്രതികളാണ്. 2008ല്‍ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുമ്പത്തെ വാഗമണ്‍ കേസില്‍ മൂവരെയും പ്രതികളാക്കിയത്.

അന്‍സാറിന്റെ സഹോദരനായ അബ്ദുല്‍ സത്താറിനെ 2013ലാണ് സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. വാഗമണ്‍ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായി ചേര്‍ക്കപ്പെട്ട സത്താര്‍ ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു. സന്ദര്‍ശന വിസയില്‍ സത്താര്‍ ദുബയിലെത്തിയപ്പോള്‍ എന്‍.ഐ.എയും കേരള പോലിസും അറസ്റ്റ് ചെയ്തുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍, സത്താറിനെ ഡല്‍ഹിയില്‍ വച്ച് അറസ്റ്റ് ചെയ്‌തെന്നാണ് എന്‍.ഐ.എ. ബന്ധുക്കളെ അറിയിച്ചത്. അറസ്റ്റിലായ ശേഷം അഹ്മദാബാദ് സ്‌ഫോടനക്കേസിലും സത്താര്‍ പ്രതിചേര്‍ക്കപ്പെട്ടു. ആദ്യം അഹ്മദാബാദ്, കാക്കനാട് ജയിലുകളിലായിരുന്ന സത്താര്‍ ഇപ്പോള്‍ വിയ്യൂരിലാണ്.

അഹ്മദാബാദ് കേസില്‍ വെറുതെ വിട്ടാലും ശിബ്ലി, ശാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ ജയില്‍ മോചിതരാവില്ല. മൂന്നു പേരും ഇന്‍ഡോര്‍ സിമി കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഈ കേസിന്റെ അപ്പീല്‍ നടക്കുകയാണ്. അഹ്മദാബാദ് കേസില്‍ വെറുതെ വിട്ടാല്‍ സത്താര്‍ ജയില്‍ മോചിതനാവും.

Next Story

RELATED STORIES

Share it