Sub Lead

മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം
X
തിരുവനന്തപുരം: യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്തയുടെ മുഖപത്രം. കേരളീയ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പഠിച്ചപണി പതിനെട്ടും സംഘപരിവാര്‍ പയറ്റിയിട്ടും വിജയിക്കാത്തയിടത്ത് സിപിഎം ആ ചുമതല ഏറ്റെടുത്തിരിക്കുകയാണോ എന്നാണ് സുപ്രഭാതം എഡിറ്റോറിയലില്‍ ചോദിക്കുന്നത്. മുസ്‌ലിം ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്‌ലിംകളുടെയുംകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം. കേരളത്തിലെ മുസ്‌ലിംകള്‍ മുഴുവന്‍ ലീഗുകാരല്ല. അവരില്‍ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ബിജെപിക്കാരുമുണ്ട്. ഇതര രാഷ്ട്രീയപ്പാര്‍ട്ടികളെപോലെ തന്നെയാണ് ലീഗും. മതേതര, ജനാധിപത്യപാര്‍ട്ടിയായി തന്നെയാണ് ലീഗും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കാന്‍ പോകുന്നതെന്ന് കോടിയേരിയും യുഡിഎഫിന്റെ നേതൃത്വത്തില്‍ ആരാണ് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്ന് പിണറായിയും പറയുമ്പോള്‍ അതിന്റെ കുന്തമുനകള്‍ എങ്ങോട്ടാണ് പായുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.


തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയതുതന്നെ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് വര്‍ഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ മധുരിക്കുന്ന ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ അഭൂതപൂര്‍വമായ വിജയമെന്ന് സിപിഎം ധരിച്ചതിനാലാണോ കോടിയേരി താഴെവച്ച വിഷബാണം വീണ്ടും തൊടുത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായത്.

ഇടയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം ആക്റ്റിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടര്‍ത്താന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത, കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സിഎഎ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്കു വേണ്ടത്. സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്‍പോട്ടുപോവാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. കേരളം ഭരിക്കാന്‍പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരക വാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും നാവില്‍നിന്ന് വീന്നത്.

സിപിഎമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്? സിപിഎം പൊതുബോധത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോഘടനയുടെ ദുഃസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകളെ കാണാനാകൂ. അമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഹസനെയും വലിച്ചിഴച്ചുകൊണ്ടുവരുമ്പോള്‍ മുസ്‌ലിം സമുദായത്തെയാണ് അത് മൊത്തത്തില്‍ ബാധിക്കുന്നത്. എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പാലക്കാട്ടെ കൊച്ചുബാലികയെ വെടിവച്ചുകൊന്നതിന്റെ രക്തംപുരണ്ട കരങ്ങളോടെ രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുന്ന ഉപദേശങ്ങള്‍ നിരാകരിക്കാന്‍ ഇതുവരെ പിണറായി സന്നദ്ധനായിട്ടില്ല. അതിനാല്‍ തന്നെയായിരിക്കണം ഭരണഘടനാ സ്ഥാപനമായ പാലക്കാട്ടെ നഗരസഭാ കാര്യാലയത്തിന് മുകളില്‍ സംഘപരിവാര്‍ സ്ഥാപിച്ച ഫഌ്‌സിന് പിന്നില്‍ ആരെന്നറിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്.

1982ല്‍ മുസ്‌ലിം ലീഗിലെ രണ്ട് വിഭാഗങ്ങളും ഒന്നിച്ചതിനുശേഷം 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സിപിഎം എന്നോര്‍ക്കണം. അന്നത്തെ പ്രധാന ആരോപണം രണ്ട് കുവൈത്തി അറബികളെ കെ കരുണാകരനും ലീഗ് നേതാക്കളും നിയമവിരുദ്ധമായും രഹസ്യമായും സ്വീകരിച്ച് രഹസ്യം കൈമാറിയെന്നായിരുന്നു. പ്രബുദ്ധ ജനത ആ ആരോപണം തള്ളിക്കളയുകയായിരുന്നു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ സിപിഎം മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വര്‍ഗീയാഗ്‌നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണമെന്ന ആഹ്വാനത്തോടെയാണ് സുപ്രഭാതം എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

CM should not turn to communal fire; Samastha daily harsh criticism

Next Story

RELATED STORIES

Share it