Sub Lead

ചാന്ദ്രയാന്‍ 2 കുതിക്കാന്‍ ഇനി മണിക്കൂറുകള്‍; ആകാംക്ഷയോടെ രാജ്യം

തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.51ന് ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചാന്ദ്രയാന്‍ രണ്ട് കുതിച്ചുയരുക.

ചാന്ദ്രയാന്‍ 2 കുതിക്കാന്‍ ഇനി മണിക്കൂറുകള്‍; ആകാംക്ഷയോടെ രാജ്യം
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ അവസാന ഘട്ടത്തിലേക്ക്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.51ന് ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചാന്ദ്രയാന്‍ രണ്ട് കുതിച്ചുയരുക.

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്പിളിമാമനെക്കുറിച്ചുള്ള കൂടുതല്‍ കൗതുകങ്ങള്‍ തേടി ചാന്ദ്രയാന്‍ രണ്ട് കുതിക്കുന്നത്. ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷിണധ്രുവത്തിലേക്കുള്ള മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപ്പെടുന്ന ഐഎസ്ആര്‍ഒയുടെ സ്വന്തം ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ്.



ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്റിങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമേ ചാന്ദ്രയാന്‍ 2, ചന്ദ്രനിലെത്തുകയുള്ളൂ. സപ്തംബര്‍ 6നായിരിക്കും ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുക എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. 2008ല്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയ ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ പരീക്ഷണങ്ങള്‍ 2016ലാണ് ആരംഭിച്ചത്.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടേത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. ഇതില്‍ 603 കോടി രൂപ ചാന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എല്‍വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചാന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്.

ഓര്‍ബിറ്ററും വിക്രം ലാന്ററും

ഒരു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തുകയെന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ പോകുന്ന വിക്രം ലാന്റര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ പോവുന്ന പ്രഗ്യാന്‍ റോവര്‍. ഇവ മൂന്നുമടങ്ങുന്നതാണ് ചാന്ദ്രയാന്‍ രണ്ട് പദ്ധതി.



2379 കിലോഗ്രാം ഭാരമുള്ളതാണ് ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍. ഒരു വര്‍ഷം ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍ ബയാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലേക്കാണ് വിവരങ്ങള്‍ കൈമാറുക. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും ഓര്‍ബിറ്ററിന്റെ ഭ്രമണപഥം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡാണ് ഓര്‍ബിറ്റര്‍ ഡിസൈന്‍ ചെയ്തത്. ചാന്ദ്രയാന്‍ പദ്ധതിയുടെ ഏറ്റവും നിര്‍ണായക ഘടകമാണ് വിക്രം ലാന്‍ഡര്‍. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള വിക്രം ലാന്‍ഡറിന്റെ ഭാരം 1,471 കിലോഗ്രാമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് ലാന്‍ഡറിന് വിക്രം എന്ന് പേരിട്ടത്. വിക്രം ലാന്‍ഡറിനകത്താണ് പ്രഗ്യാന്‍ റോവറിനെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചന്ദ്രനില്‍ ഇറങ്ങിയ ശേഷം വിക്രം ലാന്‍ഡറിനകത്തു നിന്ന് പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിലേക്കിറങ്ങും. ഒരു ചന്ദ്രപകല്‍ അതായത് ഭൂമിയിലെ 14 ദിനങ്ങളാണ് വിക്രമിന്റെ പ്രവര്‍ത്തന കാലാവധി. വിക്രമിനും ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കുമായി നേരിട്ട് ബന്ധപ്പെടാനാവും. റോവറില്‍ നിന്നുള്ള വിവരങ്ങള്‍ വിക്രം വഴിയാവും ഭൂമിയിലേക്കെത്തുക.

പ്രഗ്യാന്‍ റോവര്‍

പ്രഗ്യാന്‍ റോവറില്‍ നിന്ന് ഐഎസ്ആര്‍ഒ വളരെയേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വരെ ഒരു രാജ്യത്തിന്റെയും ചാന്ദ്രദൗത്യം കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് പ്രഗ്യാന്‍ റോവറിന്റെ ലക്ഷ്യം. 28 കിലോഗ്രം ഭാരമുള്ള റോവര്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 27 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്ത്യയുടെ പ്രഗ്യാന്‍ റോവറിന് ആ പേര് ലഭിക്കുന്നത് വിവേകം എന്നര്‍ഥമുള്ള പ്രഗ്യ എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ്.



ആറ് ചക്രങ്ങളുള്ള പ്രഗ്യാന്‍ റോവറില്‍ രണ്ട് നിരീക്ഷണ ഉപകരണങ്ങളാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പാണ് ഇതിലൊന്ന്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്ടിക്ക് സിസ്റ്റംസാണ് ഇത് നിര്‍മിച്ചത്. ആല്‍ഫാ പാര്‍ട്ടിക്കിള്‍ ഇന്‍ഡ്യൂസ്ഡ് എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപ്പാണ് രണ്ടാമത്തെ ഉപകരണം. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് നിര്‍മാണം. ചന്ദ്രോപരിതലത്തിലെ ധാതുക്കളെക്കുറിച്ച് പഠിക്കുകയാണ് റോവറിന്റെ ദൗത്യം. ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പ്രഗ്യാന്‍ തരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. രണ്ട് സ്റ്റീരിയോസ്‌കോപ്പിക് 3ഡി കാമറകള്‍ റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് റോവറിനെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് ക്രൂവിന് ചന്ദ്രോപരിതലത്തിന്റെ ത്രിമാന ദൃശ്യം കാണുവാന്‍ സാധിക്കും. സെക്കന്റില്‍ ഒരു സെന്റീമീറ്റര്‍ വേഗതയിലായിരിക്കും പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുക. 500 മീറ്റര്‍ ദൂരം ചന്ദ്രോപരിതലത്തിലൂടെ പ്രഗ്യാന്‍ യാത്ര ചെയ്യും. വിക്രം ലാന്‍ഡറുമായി മാത്രമേ പ്രഗ്യാന്‍ റോവറിനും സംവദിക്കാന്‍ സാധിക്കുകയുള്ളു. വിക്രം ആ വിവരങ്ങള്‍ ഓര്‍ബിറ്റര്‍ വഴിയോ നേരിട്ടോ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്കിലേക്കയക്കും.

Next Story

RELATED STORIES

Share it