Sub Lead

'തുക്കടെ തുക്കടെ ഗാങ്' കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് ആക്കുന്നു: ബിജെപി എംപി മനോജ് തിവാരി

'ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തവര്‍ ഇവിടെ വരുന്നത് വ്യക്തമാക്കുന്നത് 'തുക്കടെ തുക്കടെ ഗാങ്' കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പോലുള്ള പ്രതിഷേധമായി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്', മനോജ് തിവാരി ആരോപിച്ചു.

തുക്കടെ തുക്കടെ ഗാങ് കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് ആക്കുന്നു: ബിജെപി എംപി മനോജ് തിവാരി
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് സമരത്തോട് ഉപമിച്ച് ബിജെപി എംപി മനോജ് തിവാരി. ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പോലുള്ള പ്രതിഷേധമായി മാറ്റാന്‍ 'തുക്കടെ തുക്കടെ ഗാങ്' ശ്രമിക്കുകയാണെന്നു മനോജ് തിവാരി ആരോപിച്ചു. കര്‍ഷകര്‍ക്കിടയിലെ ചില പ്രതിഷേധക്കാര്‍ ഖാലിസ്ഥാന് അനുകൂലമായ മുദ്രവാക്യങ്ങളും പ്രധാനമന്ത്രിക്കെതിരെ ഭീഷണിയും ഉയര്‍ത്തിയെന്നു തിവാരി ആരോപിച്ചു. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി എംപി പ്രസ്താവനയില്‍ പറഞ്ഞു.

'ഷഹീന്‍ ബാഗില്‍ ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ ഭേദഗതി നിയമത്തെയും എതിര്‍ത്ത വ്യക്തികളും ഗ്രൂപ്പുകളും ഇവിടെ വരുന്നത് വ്യക്തമാക്കുന്നത് 'തുക്കടെ തുക്കടെ ഗാങ്' ഷഹീന്‍ബാഗ് പോലുള്ള പ്രതിഷേധമായി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും കര്‍ഷക പ്രതിഷേധത്തിന്റെ മറവില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ്', മനോജ് തിവാരി ആരോപിച്ചു. ഡല്‍ഹിയില്‍ കലാപമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയവര്‍ കര്‍ഷകരുടെ പേരില്‍ രാജ്യവ്യാപകമായി കലാപത്തിന് പ്രേരിപ്പിക്കുന്നതായും തിവാരി ആരോപിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി നടന്ന വര്‍ഗീയ കലാപത്തില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ ഒരാഴ്ചയായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണ്. സിംഗു, തിക്രി അതിര്‍ത്തികള്‍ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇന്ന് കര്‍ഷക സംഘടനകളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ച്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കുമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് നിരസിച്ച സംഘടനകള്‍ നേരത്തെ പല പ്രശ്‌നങ്ങള്‍ക്കും സമാനമായി കമ്മിറ്റി രൂപീകരിച്ചത് ഫലം കണ്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it