Sub Lead

ഗോഡ്‌സെ ദേശസ്‌നേഹി തന്നെയെന്നു ബിജെപി വനിതാ എംഎല്‍എ

ഗോഡ്‌സെ ദേശസ്‌നേഹി തന്നെയെന്നു ബിജെപി വനിതാ എംഎല്‍എ
X

ഭോപാല്‍: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹി തന്നെയാണെന്നു ബിജെപി വനിതാ നേതാവ്. മധ്യപ്രദേശിലെ ബിജെപി ഉപാധ്യക്ഷയും എംഎല്‍എയുമായ ഉഷാ താക്കൂറാണ് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ചു രംഗത്തെത്തിയത്.

ജീവിതം മുഴുവന്‍ ദേശത്തിനായി പ്രവര്‍ത്തിച്ച ദശസ്‌നേഹിയാണ് നാഥുറാം വിനായക് ഗോഡ്‌സെ. അദ്ദേഹം ദേശസ്‌നേഹി തന്നെയാണ്. എന്നാല്‍ അദ്ദേഹം ഗാന്ധിജിയെ കൊല്ലാനുള്ള കാരണമെന്തെന്നു അറിയില്ല. അത്തരമൊരു തീരുമാനം അദ്ദേഹം കൈക്കൊണ്ടതു എന്തു കൊണ്ടാണെന്നു അദ്ദേഹത്തിനു മാത്രമേ അറിയൂ- ഉഷ താക്കൂര്‍ പറഞ്ഞു.

ബിജെപിയുടെ ദേശസ്‌നേഹത്തിന്റെ യഥാര്‍ഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തു വരുന്നതെന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നീലബ് ശുക്ല പറഞ്ഞു.

ഗോഡ്‌സെയോടുള്ള ബിജെപിയുടെ സ്‌നേഹം വ്യക്തമായ സ്ഥിതിക്കു പാര്‍ട്ടി ഓഫിസുകളില്‍ ഗോഡ്‌സെയുടെ പടം വെക്കണമെന്നും പൂജ നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസ് മാധ്യമ വക്താവ് നരേന്ദര്‍ സലുജയുടെ പ്രതികരണം.

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലില്‍ നിന്നുള്ള ബിജെപി എംപിയുമായ പ്രജ്ഞാസിങ് താക്കൂറിന്റെ ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പ്രസ്താവനക്കു പിന്നാലെയാണ് മറ്റു നേതാക്കളും ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ചു രംഗത്തെത്തുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ പ്രസ്താവനയാണ് ഗോഡ്‌സെയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ഈ പ്രസ്തവാനയ്‌ക്കെതിരേ ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും കടുത്ത പ്രതിഷേധവുമായി എത്തിയിരുന്നു. അറവാക്കുറിച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നുമുള്ള പ്രസ്താവന കമല്‍ ഹാസന്‍ നടത്തിയത്.

Next Story

RELATED STORIES

Share it