Latest News

തൃശൂര്‍ പൂരം കലക്കലിനു പിന്നില്‍ തിരുവമ്പാടി ദേവസ്വം, പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്; ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

ഇത് പിണറായിയുടെ തിരക്കഥയും അജിത് കുമാറിന്റെ സംവിധാനവുമാണെന്ന് കെ മുരളീധരന്‍

തൃശൂര്‍ പൂരം കലക്കലിനു പിന്നില്‍ തിരുവമ്പാടി ദേവസ്വം, പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്; ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. പൂരം കലക്കിയതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ഗൂഢാലോചനയോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാറിനും മുന്‍ സിറ്റി പോലിസ് കമ്മിഷണര്‍ അങ്കിത് അശോകനും ഈ റിപോര്‍ട്ട് ക്ലീന്‍ചിറ്റ് നല്‍കുന്നുണ്ട്.

പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണം തിരുവമ്പാടി ദേവസ്വം ബോര്‍ഡാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ബോര്‍ഡ് മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും അനാവശ്യമായ പിടിവാശികള്‍ കാണിച്ചുവെന്നും പറയുന്നു. 2024 ഒക്ടോബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായുള്ള ഈ റിപോര്‍ട്ട് ഇപ്പോള്‍ എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്.

കളക്ടര്‍ വിളിച്ച പ്രാഥമിക യോഗം മുതല്‍ തിരുവമ്പാടി ദേവസ്വം സ്വീകരിച്ച കടുത്ത നിലപാടുകളാണ് പൂരം അലങ്കോലപ്പെടാന്‍ കാരണമെന്നാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പോലിസുമായി സഹകരിക്കുന്നതിലുണ്ടായ പാളിച്ചകളും ദേവസ്വത്തിന്റെ കടുംപിടിത്തങ്ങളും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, തിരുവമ്പാടി ദേവസ്വത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ റിപോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അതിനുശേഷമാകും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളാണ് നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഗൂഢാലോചന ഇല്ലെന്ന് കണ്ടെത്തിയപ്പോള്‍, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കൃത്യനിര്‍വ്വഹണത്തില്‍ ജാഗ്രത കുറവുണ്ടായെന്നും അന്നത്തെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപോര്‍ട്ടില്‍ മുഖ്യമന്ത്രി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. മറ്റ് വകുപ്പുകളുടെ ഏകോപനത്തില്‍ പ്രശ്നങ്ങളില്ലെന്നാണ് മനോജ് എബ്രഹാമിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, ക്രൈംബ്രാഞ്ച് റിപോര്‍ട്ടിനെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ തിരക്കഥയില്‍ എഡിജിപി അജിത് കുമാര്‍ സംവിധാനം ചെയ്ത വ്യാജ റിപോര്‍ട്ടാണിതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവമ്പാടി ദേവസ്വത്തിന് മേല്‍ കുറ്റം ചുമത്തി പോലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it