Sub Lead

ഗ്യാന്‍വാപി, ഹല്‍ദ്വാനി: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മുസ് ലിം പണ്ഡിതനെ യുപിയില്‍ അറസ്റ്റ് ചെയ്തു(വീഡിയോ)

ഗ്യാന്‍വാപി, ഹല്‍ദ്വാനി: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മുസ് ലിം പണ്ഡിതനെ യുപിയില്‍ അറസ്റ്റ് ചെയ്തു(വീഡിയോ)
X

ബറേലി: യുപി നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'കാശി, മഥുര' പരാമര്‍ശങ്ങളിലും ഗ്യാന്‍വാപി, ഹല്‍ദ്വാനി വിഷയങ്ങളിലും പ്രതിഷേധിച്ചും ജയില്‍ നിറയ്ക്കല്‍ സമരത്തിന് ആഹ്വാനം ചെയ്ത മുസ് ലിം പണ്ഡിതനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. 'ജയില്‍ ഭരോ' സമരത്തിന് ആഹ്വാനം ചെയ്തതിനാണ് ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ തലവന്‍ മൗലാനാ തൗഖീര്‍ റസാ ഖാനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം ആയിരക്കണക്കിന് അനുയായികളോടൊപ്പമാണ് ജയില്‍ ഭരോ ആന്ദോളന്‍ സമരത്തിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. നൂറുകണക്കിന് അനുയായികള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ ബറേലിയില്‍ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി.

ज्ञानवापी मस्जिद को बचाने के लिए मौलाना तौकीर रजा के जेल भरो आंदोलन की चेतावनी देने के बाद पुलिस ने मौलाना तौकीर रजा साहब को हिरासत में लिया ,

मौलाना तौकीर रजा साहब को पुलिस वाले ले जा रहे है , pic.twitter.com/XgMEozoyOv

ഷഹ്മത്ത് ഗഞ്ച് മേഖലയില്‍ കല്ലേറുണ്ടായതായും ഒരാള്‍ക്ക് പരിക്കേറ്റതായും പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി വരുകയാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സര്‍ക്കാരിന് തങ്ങളെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ പോലിസിനെയോ വെടിയുണ്ടകളെയോ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും മൗലാനാ തൗഖീര്‍ റസാ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ മദ്‌റസയില്‍ ബുള്‍ഡോസര്‍ ഓടിക്കുന്നു. ഇക്കാര്യങ്ങള്‍ സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടണം. എന്നാലത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരാഹ്വാനത്തെ തുടര്‍ന്ന് ആയിരത്തോളം പോലിസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. നഗരത്തിലെ എല്ലാ പ്രധാന കവലകളും ജനവാസ മേഖലകളിലുമെല്ലാം പോലിസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ആറ് അഡീഷനല്‍ പോലിസ് സൂപ്രണ്ടുമാരെയും 12 സര്‍ക്കിള്‍ ഓഫിസര്‍മാരെയുമാണ് വിന്യസിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്‌റസ തകര്‍ത്തതുമായി ബന്ധപ്പെട്ട് അതിര്‍ത്തി മേഖലയായ ബറേലിയിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബുധനാഴ്ച യുപി നിയമസഭയിലാണ് യോഗി ആദിത്യനാഥ് ഗ്യാന്‍വാപി, ഷാഹി ഈദ്ഗാഹ് മസ്ജിദുകളെ കുറിച്ച് പ്രകോപന പരാമര്‍ശം നടത്തിയത്. ഭഗവാന്‍ കൃഷ്ണന്‍ അഞ്ച് ഗ്രാമങ്ങള്‍ ചോദിച്ചപ്പോള്‍ ഹിന്ദു സമൂഹം മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു പരാമര്‍ശം. ബാബരി, കാശി, മഥുര എന്നിവയെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം.

Next Story

RELATED STORIES

Share it