Sub Lead

ബാവലി അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ മലയാളി തൊഴിലാളികളുടെ കൈയില്‍ ചാപ്പകുത്തി

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണ്ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കിയത്.

ബാവലി അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ മലയാളി തൊഴിലാളികളുടെ കൈയില്‍ ചാപ്പകുത്തി
X

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ മലയാളികളോട് വീണ്ടും കര്‍ണ്ണാടക അധികൃതരുടെ മനുഷ്യത്വ വിരുദ്ധത. വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് കര്‍ണ്ണാടക അധികൃതര്‍ ക്വാറന്റൈന്‍ ചാപ്പ കുത്തി. മാനന്തവാടി ബാവലി അതിര്‍ത്തിയിലാണു സംഭവം. നടപടി വിവാദമായതിന് പിന്നാലെ മാനന്തവാടി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടറെ ചുമതലപ്പെടുത്തി.

പടിഞ്ഞാറത്തറ സ്വദേശി ഹുസൈന്‍ അടക്കമുള്ളവരുടെ ദേഹത്താണ് ചാപ്പ കുത്തിയത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് അവഗണിച്ചാണ് ക്വാറന്റൈന്‍ ചാപ്പ കുത്തിയത്. കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരാണ് അതിക്രമത്തിനിരയായത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ചാപ്പ കുത്തിയതെന്നാണ് കര്‍ണാടക ഉദ്യോഗസ്ഥരുടെ വാദം.

വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള മഷി ഉപയോഗിച്ചാണ് മലയാളികളുടെ കയ്യില്‍ ക്വാറന്റൈന്‍ സീല്‍ പതിപ്പിച്ചത്. ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കര്‍ണ്ണാടകയുടേത് പ്രാകൃത നടപടിയാണെന്നും നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നും മാനന്തവാടി എംഎല്‍എ ഒആര്‍ കേളു തേജസ് ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണ്ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കിയത്.

കേരളത്തില്‍ നിന്ന് റോഡ്, തീവണ്ടി, വിമാന മാര്‍ഗമെത്തുന്നവരെല്ലാം ഏഴു ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവില്ല. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പരിശോധനയാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it