Sub Lead

'പ്രണയം തടയാനുള്ള സംഘം രൂപീകരിക്കും'; യുപി മാതൃകയില്‍ ബംഗാളിലും സ്ത്രീ സുരക്ഷയൊരുക്കുമെന്ന് യോഗി

പ്രണയം തടയാനുള്ള സംഘം രൂപീകരിക്കും;   യുപി മാതൃകയില്‍ ബംഗാളിലും സ്ത്രീ സുരക്ഷയൊരുക്കുമെന്ന് യോഗി
X

കോല്‍കത്ത: ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൃണമൂല്‍ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരില്‍ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്.

ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ബംഗാളിലും ആന്റി റോമിയോ സ്‌ക്വാഡ് കൊണ്ടുവരും. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. യോഗി പറഞ്ഞു.

യോഗിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, യുപിയിലെ ഹാഥ്‌റാസ്, ഉന്നാവോ കേസുകളും, കൂട്ടബലാത്സംഗങ്ങളും ക്രമസമാധനാ പാളിച്ചകളും ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ അക്രമിച്ചിരുന്നു. സ്ത്രീകളും ദലിതരും ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതും യുപിയില്‍ ആണെന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. യുപിയിലെ കൂട്ട ബലാല്‍സംഗങ്ങള്‍ ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടേയാണ് യോഗിയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള വാഗ്ദാനം.

സിഎഎ, ഗോവധം, ലൗ ജിഹാദ് തുടങ്ങി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്രം പാസാക്കിയ സിഎഎ നടപ്പാക്കില്ലെന്നാണ് മമതാ ബാനര്‍ജി പറയുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഗോവധം നിരോധിക്കാനും മമത സര്‍ക്കാരിന് സാധിച്ചിട്ടില്ല. യുപിയില്‍ ഗോവധം നടത്തിയവന്‍ ജയിലില്‍ കിടക്കുമെന്നും യോഗി പറഞ്ഞു. ബംഗാളിലെ അടുത്ത ഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

Next Story

RELATED STORIES

Share it