ബാബരി മസ്ജിദ് തകര്‍ത്ത കേസ്: പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അപ്പീലിന്
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്വിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന ദ്വിദിന വെര്‍ച്വല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്വിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന ദ്വിദിന വെര്‍ച്വല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.
അലഹാബാദ് ഹൈക്കോടതി (സിബിഐ, ലഖ്നൗ) വിധിയില്‍ ബോര്‍ഡ് നിരാശയും സങ്കടവും രേഖപ്പെടുത്തി. നിരവധി സാക്ഷ്യപത്രങ്ങളും വേണ്ടുവോളം സാക്ഷി മൊഴികളും പ്രതികളുടെ കുറ്റസമ്മതവും ആവശ്യമുള്ള സമയങ്ങളിലൊക്കെ ഹാജരാക്കിയിട്ടും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന്ഏകകണ്ഠമായാണ് ബോര്‍ഡ് തീരുമാനമെടുത്തത്.
കൂടാതെ, രാജ്യത്തെ കോടതികളിലെ മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ വിശദമായി വിലയിരുത്തിയ ബോര്‍ഡ് യോഗം നിയമ സമിതിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. നിയമ സമിതി കണ്‍വീനര്‍ യൂസുഫ് ഹാതിം മുശാല ശബരിമല കേസിലെ പുനരവലോകന ഹരജി സംബന്ധിച്ച് വിശദമായ കുറിപ്പ് അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഒരു ഇടപെടല്‍ എന്ന നിലയില്‍ കേസില്‍ കക്ഷി ചേരാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍, നിലവിലെ സാമ്പത്തിക ദുരുപയോഗം, കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് ഉപയോഗിക്കുമെന്ന ആശങ്കയും യോഗം പങ്കുവച്ചു.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ മത സംഘടനകള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍, സിവില്‍ സമൂഹത്തിലെ അംഗങ്ങള്‍ എന്നിവരുമായി ആഴത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്താനും ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍ കോഡ് മൂലം ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു.
ഏക സിവില്‍ കോഡ് ഉയര്‍ത്തുന്ന ഭീഷണി പരിഹരിക്കുന്നതിന്, ബോര്‍ഡ് പ്രസിഡന്റുമായി കൂടിയാലോചിച്ച് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ ബോര്‍ഡ് അധികാരപ്പെടുത്തി. സിആര്‍പിസിയും ഐപിസിയും പരിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പ്രശ്നവും യോഗത്തില്‍ ചര്‍ച്ചയായി. സമിതി ശുപാര്‍ശകള്‍ സമഗ്രമല്ലെന്നും അവ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നത് ന്യായമാണെന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗങ്ങളെക്കുറിച്ചും കമ്മിറ്റിയുടെ ഉത്തരവിനെക്കുറിച്ചും രാജ്യത്തെ നിയമ വിദഗ്ധരും ബുദ്ധിജീവികളും നിരവധി ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ശുപാര്‍ശകള്‍ മുസ്ലിംകളെയും ബാധിക്കുമെന്ന് വിലയിരുത്തിയ യോഗം പ്രശ്ന പരിഹാരത്തിന് സിവില്‍ സൊസൈറ്റിയുമായും നിയമ വിദഗ്ധരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിയമ വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. പള്ളികള്‍, മഖ്ബറകള്‍, ഉത്സവങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും കോടതികളുടെ മനോഭാവവും സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT