Sub Lead

കൊവിഡിനും കുരങ്ങു പനിക്കും എലിപ്പനിക്കുമിടയില്‍ ചെള്ള് പനിയും; വയനാട്ടില്‍ വീട്ടമ്മ മരിച്ചു

കൊവിഡിനും കുരങ്ങു പനിക്കും എലിപ്പനിക്കുമിടയില്‍ ചെള്ള് പനിയും; വയനാട്ടില്‍ വീട്ടമ്മ മരിച്ചു
X

പി സി അബ് ദുല്ല

കല്‍പറ്റ: വിവിധ തരം മാരക പകര്‍ച്ച പനികള്‍ക്കിടയില്‍ വയനാട്ടില്‍ വീണ്ടും ചെള്ളു പനി മരണം. കൊവിഡ് വ്യാപനത്തിനും കുരങ്ങു പനി, എലിപ്പനി പകര്‍ച്ചക്കുമെതിരേ അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെ മാനന്തവാടിയിലെ ചെള്ളു പനി മരണം ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കി. തവിഞ്ഞാല്‍ വിമലനഗര്‍ കപ്പലുമാക്കല്‍ കെ സി ജോസഫിന്റെ ഭാര്യ സോഫിയ( 49) യാണ് ഇന്ന് ചെള്ളു പനി ബാധിച്ച് മരിച്ചത്. ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടവയല്‍ ചങ്ങലമൂല കോളനിയിലെ സിന്ധു (28) ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വയനാട്ടില്‍ കുരങ്ങുപനിയും ചെള്ള് പനിയും കൂടുതലായി റിപോര്‍ട്ട് ചെയ്തത് മാനന്തവാടി താലൂക്കിലാണ്. ചങ്ങലമൂല ആദിവാസി കോളനിയില്‍ കഴിഞ്ഞ വര്‍ഷം 24 പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇതില്‍, ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി. എലികള്‍ പോലുള്ള ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പിടിപെടും. കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം കാണാം. കടിയേറ്റ് പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് രോഗലക്ഷണം പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍, വിറയല്‍ തുടങ്ങിയവയാണ് പ്രധാനം. വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ പ്രതിരോധ ശേഷി തകരാറിലാകുകയും മരണം സംഭവിക്കുകയും ചെയ്യും.

ചെള്ളുപനി ബാധിച്ച് മരിച്ച സോഫിയ

കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തില്‍ ഒരു വര്‍ഷം മുന്‍പ് ചെള്ള് പനി സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെ മരിച്ച മൈസൂര്‍മല മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്റെ രക്തസാംപിള്‍ പരിശോധിച്ചതില്‍ നിന്നാണ് സ്ഥിരീകരിച്ചത്.

ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം തടയുന്നതില്‍ മികച്ച മുന്നേറ്റം കൈവരിക്കുന്നതിനിടയിലാണ് വയനാട്ടില്‍ വിവിധ പകര്‍ച്ച പനികള്‍ വെല്ലുവിളിയാവുന്നത്. ജില്ലയില്‍ എലിപ്പനി കൂടി വരുന്നതായാണ് ഈ മാസം പുറത്തു വന്ന ഔദ്യോഗിക റിപോര്‍ട്ട്. രോഗം സ്ഥിരീകരിച്ച് ഈ മാസം ഒരാളും, രോഗ ലക്ഷണങ്ങളോടെ 11 പേരും ചികില്‍സ നേടി. മെയ് മാസത്തില്‍ 10 സ്ഥിരീകരിച്ച രോഗികളും, 14 പേര്‍ രോഗ ലക്ഷണങ്ങളോടെയും ചികില്‍സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് വരെ ചികില്‍സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഫലപ്രദമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, ക്യഷിപ്പണിയിലേര്‍പ്പെടുന്നവര്‍, മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മ്യഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലിന്‍ 200ാഴ ഗുളിക 4 ആഴ്ച കഴിക്കേണ്ടതാണ്. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ ആവശ്യമായ മറ്റു മുന്‍കരുതലുകളും അനുവര്‍ത്തിക്കേണ്ടതാണ്. കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു (ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയ) ശരീരത്തില്‍ പ്രവേശിക്കുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. തുടക്കത്തില്‍ ചികില്‍സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികില്‍സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Alert against tythus fever issued in Wayanad

Next Story

RELATED STORIES

Share it