Sub Lead

ഗാന്ധി ജയന്തിക്ക് മുന്‍പ് സവര്‍ക്കര്‍ നാടകവുമായി ആകാശവാണി; ഷൂ നക്കിയ ചരിത്രമെന്ന് ട്രോളന്‍മാര്‍

'കാല്‍ പുരുഷ വീര്‍ സവര്‍ക്കര്‍' എന്ന ഹിന്ദി നാടകം സവര്‍ക്കറെ മഹത്വ വല്‍കരിച്ചുകൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചതിലൂടെ ആകാശവാണി ആര്‍എസ്എസ്സിന് കുഴലൂതുകയാണെന്ന് വിമര്‍ശകര്‍ പറഞ്ഞു.

ഗാന്ധി ജയന്തിക്ക് മുന്‍പ് സവര്‍ക്കര്‍ നാടകവുമായി ആകാശവാണി; ഷൂ നക്കിയ ചരിത്രമെന്ന് ട്രോളന്‍മാര്‍
X

കോഴിക്കോട്: ഗാന്ധിവധക്കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറെ മഹത്വ വല്‍കരിക്കുന്ന നാടകം ആകാശവാണി തിരുവനന്തപുരം നിലയം ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മുന്‍പ് അവതരിപ്പിച്ചത് വിവാദമാകുന്നു. 'യുഗപുരുഷന്‍ വീര സവര്‍ക്കര്‍' എന്ന നാടകമാണ് വ്യാഴാഴ്ച്ച രാത്രി 9.30ന് അവതരിപ്പിച്ചത്. ജയവര്‍ദ്ധന്‍(ജെപി സിംഗ്) രചിച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്ത നാടകമാണ് മാലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി അവതരിപ്പിച്ചത്. പ്രഫ. കെ സതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ രചന പി എ ബിജുവാണ് സംവിധാനം ചെയ്തത്.

ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന കാരണത്താല്‍ സവര്‍ക്ക് ഭാരത രത്‌ന നല്‍കുന്നത് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ തടഞ്ഞിരുന്നു. 2003ല്‍ വാജ്‌പേയ് സര്‍ക്കാരാണ് സവര്‍ക്കര്‍ ഭാരത രത്‌ന നല്‍കണമെന്ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അത് തള്ളിക്കളഞ്ഞു എന്ന് പറഞ്ഞത് വാജ് പേയിയുടെ അടുത്ത അനുയായി ആയിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണിയാണ്. ഗാന്ധിവധക്കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

സവര്‍ക്കര്‍ പല കാരണങ്ങള്‍ കൊണ്ട് വിവാദപുരുഷനമാണ്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രീട്ടിഷുകാര്‍ക്ക് നല്‍കിയ മാപ്പപേക്ഷ നല്‍കി മാറിയതും പിന്നീട് പുറത്തുവന്നതും, മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്തതും സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം തുടങ്ങുകയും ചെയ്ത സമയത്താണ് മുസ്ലീം സ്ത്രീകളെ പ്രതികാര ബലാത്സംഗത്തിന് ഇരയാക്കാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തത്.

സവര്‍ക്കര്‍ നാടകം ആകാശവാണി അവതരിപ്പിക്കുന്നതിനെതിരേ ട്രോളന്‍മാരും രംഗത്തെത്തി. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ചരിത്രമാവും ആകാശവാണി നാടകമാക്കിയതെന്ന് വിമര്‍ശകര്‍ പരിഹസിച്ചു. ഗാന്ധി വധത്തില്‍ പ്രതിയാക്കപ്പെട്ടതും സവര്‍ക്കറുടെ ഹിന്ദുത്വ വര്‍ഗീയ നിലപാടുകളും മറച്ച് വച്ചാണ് നാടകം അവതരിപ്പിച്ചത്. 'കാല്‍ പുരുഷ വീര്‍ സവര്‍ക്കര്‍' എന്ന ഹിന്ദി നാടകം സവര്‍ക്കറെ മഹത്വ വല്‍കരിച്ചുകൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചതിലൂടെ ആകാശവാണി ആര്‍എസ്എസ്സിന് കുഴലൂതുകയാണെന്ന് വിമര്‍ശകര്‍ പറഞ്ഞു.

ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന വ്യക്തിയെ മഹത്വ വല്‍ക്കരിക്കുന്ന ആകാശവാണി നാളെ ഗോഡ്‌സെയെ കുറിച്ചും നാടകം അവതരിപ്പിക്കുമെന്ന് ചിലര്‍ കുറിച്ചു.

സവര്‍ക്കര്‍ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്നതിന് നിരവധി തെളികളാണ് വിമര്‍ശകര്‍ നിരത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെയാണ് ഇതില്‍ ഏറ്റവും പ്രസക്തമായ തെളിവ് നല്‍കിയിരിക്കുന്നത്. ഗാന്ധി വധക്കേസിന്റെ അന്വേഷണത്തിന് പട്ടേല്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്നു. 1948 ഫെബ്രുവരി 27ന് പട്ടേല്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ഇങ്ങനെ എഴുതി. ആര്‍എസ്എസിന് ഇതില്‍ പങ്കില്ല. സവര്‍ക്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിന് കീഴിലുള്ള ഹിന്ദുമഹാസഭയാണ് ഇതിന് പിന്നിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍.

ഇതേ വി ഡി സവര്‍ക്കറിന്റെ ചിത്രം വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ചു. പട്ടേല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ കാര്യമാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരനും ഗാന്ധിവധക്കേസിലെ പ്രതികളിലൊരാളുമായിരുന്ന ഗോപാല്‍ ഗോഡ്‌സെ 1990കളില്‍ ദ ഹിന്ദു ഫ്ര്ണ്ട് ലൈനിനോട് പറഞ്ഞത്. ഹിന്ദുരാഷ്ട്ര ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഗോഡ്‌സെ ഒരിക്കലും ആര്‍എസ്എസുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല എന്നാണ്.

സവര്‍ക്കര്‍ ഗോഡ്‌സെയ്ക്ക് അഗ്രാണി എന്ന പേരില്‍ ഒരു മറാത്തി പത്രം തുടങ്ങുന്നതിനായി 15000 രൂപ 1944ല്‍ നല്‍കിയിരുന്നു. ഗോഡ്‌സെ ഈ പത്രത്തിന്റെ എഡിറ്ററും ആപ്‌തെ മാനേജരുമായിരുന്നു. ഗാന്ധിക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ നിറഞ്ഞതായിരുന്നു അഗ്രാണി പത്രം.

മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായ്, ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ബോംബെ പ്രവിശ്യാ ഗവണ്‍മെന്റില്‍ ആഭ്യന്തര മന്ത്രി ആയിരുന്നു. സവര്‍ക്കറിന് ഗൂഢാലോചനയ്ക്ക് പങ്കുണ്ട് എന്ന് മൊറാര്‍ജി ദേശായിക്ക് ബോധ്യമുണ്ടായിരുന്നു. സവര്‍ക്കറിന് ഗാന്ധിവധത്തില്‍ പങ്കുണ്ട് എന്ന് മൊറാര്‍ജി പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മന്ത്രിസഭയി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്ന, പിന്നീട് വാജ്‌പേയ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി, താനടക്കം അടുപ്പമുള്ള പലരോടും പറഞ്ഞിട്ടുണ്ട് എന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി പറയുന്നു. ഗാന്ധി വധം നടക്കുന്ന സമയത്ത് ബോംബെ ഇന്റലിജന്‍സ് മേധാവിയായിരുന്ന ജംഷദ് നാഗര്‍വാല, മഹാത്മ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി ഉപകുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ദ മെന്‍ ഹു കില്‍ഡ് ഗാന്ധി എന്ന പുസ്തകം രചിച്ച മനോഹര്‍ മല്‍ഗാവങ്കറിനോട് നാഗര്‍വാല ഇങ്ങനെ പറഞ്ഞു. സവര്‍ക്കറാണ് ഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ പ്രധാന സംഘാടകന്‍ എന്ന് എന്റെ മരണം വരെ ഞാന്‍ ഉറച്ചുവിശ്വസിക്കും.

സവര്‍ക്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ തെളിവ് പുറത്തുവന്നത് പൂനെയിലെ ആയുധ ഇടപാടുകാരനായിരുന്ന ദിഗംബര്‍ ബാഡ്‌ജെയില്‍ നിന്നായിരുന്നു. ഇയാള്‍ ഗോഡ്‌സെയുടേയും ആപ്‌തെയുടേയും സഹപ്രവര്‍ത്തകനായിരുന്നു. ബാഡ്‌ജെ ഗാന്ധിവധക്കേസില്‍ ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറുമടക്കമുള്ള പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ മാപ്പുസാക്ഷിയായി. മഹാത്മ ഗാന്ധിയുടെ അവസാന ദിവസങ്ങള്‍, കൊലപാതകം, അന്വേഷണം, വിചാരണ ഇതെല്ലാം പ്രതിപാദിക്കുന്ന, കൊച്ചുമകന്റെ മകനായ തുഷാര്‍ ഗാന്ധിയുടെ അ Chronicle of His Last Days, The Conspiracy, Murder, Investigation and Trial എന്ന പുസ്തകത്തില്‍ ബാഡ്‌ജെ കോടതിയില്‍ നല്‍കിയ മൊഴി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു 1948 ജനുവരി 17ന് സവര്‍ക്കറെ അവസാനമായി കാണാന്‍ വേണ്ടി എല്ലാവരും ഒരുമിച്ച് പോകാം എന്ന് ഗോഡ്‌സെ നിര്‍ദ്ദേശിച്ചു. അങ്ങനെ അവര്‍ സവര്‍ക്കര്‍ സദനില്‍ പോയി. ഗോഡ്‌സെയും ആപ്‌തെയും മുകളിലെ നിലയിലുള്ള സവര്‍ക്കറെ കാണാന്‍ പോയി. അവര്‍ ഒരു 5,10 മിനുട്ടില്‍ ഇറങ്ങിവന്നു. പിന്നാലെ തതായറാവു സവര്‍ക്കറും. തതായറാവു അവരെ മറാത്തിയില്‍ ഇങ്ങനെ അനുഗ്രഹിച്ചു വിജയച്ചുവരൂ. മരണം വരെ സവര്‍ക്കര്‍ ദൈവത്തിന്റെ അവതാരമാണ് എന്ന് ദിഗംബര്‍ ബാഡ്‌ജെ വിശ്വസിച്ചിരുന്നു. ഇത്തരത്തില്‍ ഗാന്ധി വധത്തില്‍ സവര്‍ക്കറുടെ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകളാണ് ചരിത്രകാരന്‍മാര്‍ പുറത്ത് കൊണ്ട് വന്നത്. ഗാന്ധി വധത്തില്‍ പ്രതിയാക്കപ്പെട്ട വ്യക്തിയെ മഹത്വ വല്‍കരിക്കുന്ന നാടകം ഗാന്ധി ജയന്തിക്ക് തൊട്ട് മുന്‍പ് അവതരിപ്പിച്ചതിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്നും വിമര്‍ശകര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it