Sub Lead

അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗുഡാലോചന നടത്തിയെന്നകേസ്: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി; 18 വരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതി പരിശോധിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗുഡാലോചന നടത്തിയെന്നകേസ്: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി; 18 വരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി
X

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് നല്‍കിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് ഹൈക്കോടതി മാറ്റി.അതുവരെ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗുഢാലോചന നടത്തി,പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ മൊഴി വായിച്ചതിനു ശേഷം ഹരജി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്.അതുവരെ അറസ്റ്റു പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റു ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു പേരും മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്. ആറാം പ്രതി ഒരു വി ഐ പി ആണ്.ഇത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,ബൈജു എന്നിവരാണ് അഞ്ചു പ്രതികള്‍.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. നാലു വര്‍ഷത്തിനു മുന്‍പു കേസിനാസ്പദമായ സംഭവുണ്ടായെന്നു ഇപ്പോള്‍ വെളിപ്പെടുത്തുന്നതു സംശയകരമാണെന്നും ദിലീപ് വാദിക്കുന്നു.ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്നലെ ദിലീപിന്റെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു.ദിലീപിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക്,മൊബൈല്‍ ഫോണുകള്‍,പെന്‍ഡ്രൈവുകള്‍, ടാബ് എന്നിവ പരിശോധനയില്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it