Sub Lead

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് യുപി പോലിസിന്റെ കുറ്റപത്രം

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് യുപി പോലിസിന്റെ കുറ്റപത്രം
X

ലഖ്‌നോ: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ പങ്ക് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലിസിന്റെ കുറ്റപത്രം. ഉത്തര്‍പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണസംഘം പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിലാണ് ആശിഷ് മിശ്ര സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നതായി വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ കര്‍ഷക സമരത്തിന് നേരേ വാഹനമിടിച്ച് കയറ്റിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍, തുടക്കം മുതല്‍ ആശിഷ് മിശ്ര സംഭവസ്ഥലത്തില്ലായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്രയും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത്. പോലിസും ആദ്യം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പിന്നീട് ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്നും കര്‍ഷകര്‍ക്കുനേരേ വാഹനത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തുവെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതൊക്കെ ശരിവയ്ക്കുന്നതാണ് യുപി പോലിസിന്റെ കുറ്റപത്രം. കര്‍ഷക സമരസ്ഥലത്തേക്കെത്തിയ എസ്‌യുവികളിലൊന്നില്‍ കേന്ദ്രമന്ത്രിയുടെ മകനുണ്ടായിപുന്ുവെന്നാണ് പോലിസ് സ്ഥിരീകരിക്കുന്നത്.

സംഭവസമയത്ത് ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. ഇത് കേസ് ഡയറി ഭാഗമാണ്- സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫിസര്‍ എസ് പി യാദവ് ലഖിംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആയിരക്കണക്കിന് പേജുകള്‍ വരുന്ന കുറ്റപത്രം രണ്ട് പൂട്ടുകള്‍ കൊണ്ട് സുരക്ഷിതമാക്കിയ വലിയ പെട്ടിയിലാണ് ലഖിംപൂര്‍ ടൗണിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കോടതിയില്‍ പോലീസ് ഇന്ന് രാവിലെ സമര്‍പ്പിച്ചത്. ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയാണ് ജയിലില്‍ കഴിയുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര.

കുറ്റപത്രം അംഗീകരിച്ചാല്‍, കോടതി പറയുന്ന തിയ്യതിയില്‍ കേസില്‍ വിചാരണ ആരംഭിക്കും. രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു എസ്‌യുവി കര്‍ഷകരുടെ മേല്‍ അമിതവേഗതയില്‍ ഇടിച്ചുകയറ്റുന്നത് കാണാം. ആശിഷ് മിശ്രയെയും മറ്റ് 12 പേരെയും കൊലക്കേസ് പ്രതികളാക്കി യുപി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറായില്ല. എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടും മുഖ്യപ്രതി ഒളിവിലാണെന്നായിരുന്നു പോലിസിന്റെ വാദം.

ഒടുവില്‍ സുപ്രിംകോടതിയുടെ കര്‍ശന താക്കീതും ഇടപെടലുമുണ്ടായതോടെയാണ് ഒരാഴ്ചയ്ക്കുശേഷം ആശിഷ് മിശ്രയെ പോലിസ് അറസ്റ്റുചെയ്തത്. കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയത് കൊലപാതകം ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ലെന്നും കഴിഞ്ഞ മാസം എസ്‌ഐടി പ്രാദേശിക കോടതിയെ അറിയിച്ചിരുന്നു. ആശിഷ് മിശ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരേ അലക്ഷ്യമായി വാഹനം ഓടിച്ച കുറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത് പരിഷ്‌കരിക്കണമെന്നും കൊലപാതകശ്രമം, സ്വമേധയാ ഉപദ്രവിച്ച കുറ്റം എന്നിവ കൂട്ടിച്ചേര്‍ക്കണമെന്നും ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന പോലിസ് സംഘം ജഡ്ജിക്ക് കത്തയച്ചിരുന്നു.

'ഞങ്ങള്‍ നല്‍കിയ പരാതിയില്‍ ആശിഷ് മിശ്രയുടെ പേരുമുണ്ടായിരുന്നു. എന്നാല്‍, എഫ്‌ഐആര്‍ ഫയല്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് ചെയ്തിട്ടില്ല. ശരിയായ അന്വേഷണം നടന്നതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. മന്ത്രിയുടെ പേരിലാണ് എസ്‌യുവി ഉണ്ടായിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടില്ല. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് കോടതിയില്‍ പോവേണ്ടിവന്നേക്കാം. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല'- കര്‍ഷകരുടെ അഭിഭാഷകനായ മുഹമ്മദ് അമാന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it