Sub Lead

അല്‍ നാസര്‍ ആശുപത്രി ചികില്‍സാ കേന്ദ്രമല്ല, മരണ കേദാരം: യുഎന്‍

അല്‍ നാസര്‍ ആശുപത്രി ചികില്‍സാ കേന്ദ്രമല്ല, മരണ കേദാരം: യുഎന്‍
X

ജെറുസലേം: തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ് സിറ്റിയിലുള്ള അല്‍ നാസര്‍ ആശുപത്രി മരണ കേദാരമായി മാറിയെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍. ഐക്യരാഷ്ട്രസഭയുടെ മനുഷ്യത്വപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ഓഫിസ് ഫോര്‍ ദി കോ-ഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജൊനാഥന്‍ വിറ്റാള്‍ ആണ് നാസര്‍ ആശുപത്രി 'ചികില്‍സാ കേന്ദ്രമല്ല, മരണ കേദാരമാണ്' എന്ന് വിശേഷിപ്പിച്ചത്. ആശുപത്രിയിലെ അതിദാരുണമായ മാനുഷിക സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശുപത്രിക്കുമേല്‍ ഇസ്രായേല്‍ തുടരുന്ന കടന്നാക്രമണങ്ങള്‍ക്കിടെ നേരിടേണ്ടി വരുന്ന ദുരിതങ്ങളിലും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലും അദ്ദേഹം അതിയായ ആശങ്ക പ്രകടിപ്പിച്ചു. 'അവസ്ഥ അത്യന്തം ഭയാനകവും വേദനാജനകവുമാണ്. ഇടനാഴികളില്‍ പോലും മൃതദേഹങ്ങളാണ്. ഫലസ്തീനികള്‍ ഗതിയറ്റ അവസ്ഥയിലാണ്'-ജൊനാഥന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെയും ഫലസ്തീന്‍ റെഡ്ക്രസന്റിന്റെയും സംഘങ്ങളോടൊപ്പം, സയണിസ്റ്റ് സൈനികരാല്‍ വളയപ്പെട്ട ആശുപത്രിയില്‍ അകപ്പെട്ടുപോയ അത്യന്തം ഗുരുതരാവസ്ഥയിലുള്ള രോഗികളെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് ജൊനാഥന്‍ വിറ്റാള്‍. ഒരാഴ്ചയിലധികമായി അവശ്യവസ്തുക്കള്‍ പോലും നിര്‍ബന്ധപൂര്‍വം നിരന്തരമായി തടയുന്ന അവസ്ഥയെയാണ് നേരിടേണ്ടി വരുന്നതെന്ന് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അദ്ദേഹം വെളിപ്പെടുത്തി.

'ഇന്ധനവും വെള്ളവും മരുന്നും ചികില്‍സാ വസ്തുക്കളും ആശുപത്രിയില്‍ എത്തിക്കാനായി ഞങ്ങള്‍ ഒരാഴ്ചയിലേറെയായി പണിപ്പെടുന്നു'-ജൊനാഥന്‍ വിശദമാക്കി. 'എന്നിട്ടും സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നു. അവശ്യവിഭവങ്ങളും സഹായവും ലഭിക്കുന്നില്ല. രോഗികള്‍ നരകയാതന അനുഭവിക്കുകയാണ്. ശരിയായ പരിചരണം ലഭിക്കാത്തതുമൂലം ജീവന്‍ പോലും നഷ്ടപ്പെടുന്നു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ആംബുലന്‍സുകളുമായാണ് ഒഴിപ്പിക്കല്‍ ദൗത്യത്തിന് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എത്തിയതെന്നും എന്നാല്‍ അതു തീരെ അപര്യാപ്തമാണെന്നും ജൊനാഥന്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റിടങ്ങളിലേക്ക് അടിയന്തരമായി മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ അപമൃത്യുവിന് ഇരകളാവുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗസ മരണ മേഖലയായി മാറിക്കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേഷ്യസ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യസ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്കു നല്‍കുന്ന തീറ്റയാണ് കഴിഞ്ഞ മൂന്നാഴ്ചയായി ഗസാ നിവാസികള്‍ ഭക്ഷിക്കുന്നതെന്ന് ഗസയുടെ മാധ്യമകാര്യാലയ മേധാവി ഇസ്മാഈല്‍ അല്‍ തവാബത് പറഞ്ഞു. ഒക്ടോബര്‍ 7നു ശേഷം 29,313 ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെടുകയും 69,333 പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it