Special

വമ്പന്‍ സൈനിങുകള്‍ നടത്താനൊരുങ്ങി സൗദിയുടെ ന്യൂകാസില്‍ യുനൈറ്റഡ്

മുഴുവന്‍ ടീമിനെയും അഴിച്ചുവാര്‍ക്കാനാണ് പുതിയ മാനേജ്‌മെന്റിന്റെ ലക്ഷ്യം.

വമ്പന്‍ സൈനിങുകള്‍ നടത്താനൊരുങ്ങി സൗദിയുടെ ന്യൂകാസില്‍ യുനൈറ്റഡ്
X


പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിനെ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വാങ്ങിയത് അടുത്തിടെയാണ്. ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും ഇപ്പോള്‍ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റിന്റെ കൈയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ടീമിനെ സൗദി ഏറ്റെടുക്കാന്‍ ഒരുങ്ങിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച 2200 കോടിക്കാണ് ടീമിനെ സൗദി സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലപ്പിടിപ്പുള്ള ക്ലബ്ബാണ് ഇപ്പോള്‍ ന്യൂകാസില്‍. ലീഗില്‍ 19ാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂകാസിലിനെ ടോപ് പത്തില്‍ എത്തിക്കാനാണ് ഇപ്പോള്‍ ടീമിന്റെ പുതിയ സാരഥികളുടെ ലക്ഷ്യം. ഇതിനായി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവര്‍ ഇറക്കാന്‍ പോവുന്നത് 200 ദശലക്ഷം യൂറോയാണ്. അടുത്ത സീസണില്‍ ചെലവഴിക്കുന്നത് ഇതിന്റെ ഡബിളായിരിക്കുമെന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


മുഴുവന്‍ ടീമിനെയും അഴിച്ചുവാര്‍ക്കാനാണ് പുതിയ മാനേജ്‌മെന്റിന്റെ ലക്ഷ്യം.ഇന്റര്‍മിലാനെ വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നേടി കൊടുത്ത കോച്ച് അന്റോണിയ കോന്റെയെയാണ് അവര്‍ ആദ്യം ടീമിലെത്തിക്കുന്നത്. നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കാത്ത കോന്റെ ന്യൂകാസില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടോട്ടന്‍ഹാം കോന്റെയ്ക്കായി വലവിരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തുക നല്‍കി കോന്റെയെ എത്തിക്കാനാണ് ന്യൂകാസിലന്റെ ലക്ഷ്യം. മുന്‍ ചെല്‍സി കോച്ച് ഫ്രാങ്ക് ലംമ്പാര്‍ഡിനെയും നിലവിലെ കോച്ച് സ്റ്റീവ് ബ്രൂസിന് പകരമായി ക്ലബ്ബ് നോട്ടമിട്ടിട്ടുണ്ട്.


ജനുവരി വിന്‍ഡോയിലും അടുത്ത സീസണിലുമായി ക്ലബ്ബിലേക്ക് എത്തിക്കാന്‍ നീണ്ട താര നിരയെയാണ് ന്യൂകാസില്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതില്‍ പ്രധാനമായും ക്ലബ്ബ് നോട്ടമിട്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരങ്ങളെയാണ്. യുനൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ജെസ്സി ലിങ്കാര്‍ഡ്, ഫ്രഞ്ച് താരം അന്റോണി മാര്‍ഷ്യല്‍, ഹോളണ്ടിന്റെ ഡോണി വാന്‍ ഡീ ബീക്ക് , ഐവറികോസ്റ്റിന്റെ പുത്തന്‍ താരോദയമായ എറിക് ബെയ്‌ലി എന്നിവരെയാണ് ക്ലബ്ബ് റാഞ്ചാനൊരുങ്ങുന്നത്. ഇതില്‍ ലിങ്കാര്‍ഡ് ഒഴികെയുള്ള താരങ്ങള്‍ സൗദി ടീമിന്റെ കരാറില്‍ ഒപ്പുവയ്ക്കാനാണ് സാധ്യത.


മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്ന് താരങ്ങളെയാണ് ക്ലബ്ബ് കണ്ണ് വച്ചിരിക്കുന്നത്. ഹോളണ്ട് താരം നഥാന്‍ അക്കെ, ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിങ് , പോര്‍ച്ചുഗലിന്റെ റൂബന്‍ ഡയസ്സ് എന്നിവരാണ് ഇവര്‍. ഇറ്റാലിയന്‍ ലീഗിലെ പലതാരങ്ങളെയും ക്ലബ്ബ് നോട്ടമിട്ടുണ്ട്. ഇതില്‍ പ്രധാനി ഫെഡ്രിക്കേ ചീസയാണ്. യുവന്റസിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരം. ഇറ്റാലിയന്‍ താരത്തെ യുനൈറ്റഡിലെത്തിക്കാന്‍ റൊണാള്‍ഡോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു പ്രമുഖ താരം അര്‍ജന്റീനയുടെ മൗറിസിയോ ഇക്കാര്‍ഡിയാണ്. നിലവില്‍ പിഎസ്ജിയില്‍ കളിക്കുന്ന ഇക്കാര്‍ഡിക്ക് ഭാവിയില്‍ പിഎസ്ജിയില്‍ അവസരങ്ങള്‍ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഇന്റര്‍മിലാനില്‍ കോന്റെയ്‌ക്കൊപ്പം കളിച്ച ഇക്കാര്‍ഡി ടീമിലെത്തുമെന്ന് ഏറുക്കുറെ ഉറപ്പായിട്ടുണ്ട്.


ആഴ്‌സണലിന്റെ മുന്‍ മധ്യനിര താരം ആരോണ്‍ റാംസേ(യുവന്റസ്), ബ്രസീലിന്റെ ബാഴ്‌സാ താരം ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരെ ജനുവരിയില്‍ എത്തിക്കാനാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇരുതാരങ്ങളും അവരവരുടെ ക്ലബ്ബുകളില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. ന്യൂകാസിലിന്റെ ഓഫര്‍ ഇവര്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, ചെല്‍സിയുടെ സൂപ്പര്‍ താരം ടിമോ വെര്‍ണര്‍ എന്നിവരെ അടുത്ത സീസണിലേക്കാണ് ക്ലബ്ബ്‌നോട്ടമിട്ടിരിക്കുന്നത്. ജനുവരി ട്രാന്‍സഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതും ഏറ്റവും കൂടുതല്‍ നേട്ടം കൈവരിക്കുന്നതും ന്യൂകാസിലായിരിക്കും. ജനുവരിയോടെ സീസണിന്റെ പകുതി അവസാനിക്കുമെങ്കിലും ശേഷിക്കുന്ന മല്‍സരങ്ങളിലൂടെ ന്യൂകാസിലിനെ ആദ്യ 10ല്‍ എത്തിക്കാനാണ് ക്ലബ്ബിന്റെ ശ്രമം.




Next Story

RELATED STORIES

Share it