News

വിരമിക്കലിനെക്കുറിച്ചു ചിന്തയില്ല; ലോകകപ്പും പാരീസ് ഒളിംപിക്‌സും ലക്ഷ്യമെന്നു പി ആര്‍ ശ്രീജേഷ്

പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാനാവും.ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയതാടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024 ലെ പാരിസ് ഒളിംപിക്‌സിലും മെഡല്‍ നേടുകയാണു ലക്ഷ്യം

വിരമിക്കലിനെക്കുറിച്ചു ചിന്തയില്ല; ലോകകപ്പും പാരീസ് ഒളിംപിക്‌സും ലക്ഷ്യമെന്നു പി ആര്‍ ശ്രീജേഷ്
X

കൊച്ചി: ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും വിരമിക്കുന്നതിനെക്കുറിച്ചു തല്‍കാലം ആലോചനയില്ലെന്നും ഹോക്കിയില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ഇപ്പോഴത്തെ ദൗത്യം മികവോടെ കളിക്കുകയെന്നതാണ്. കളി മതിയാക്കുന്നതു ചിന്തിക്കുന്നില്ല. പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാനാവും.ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയതാടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024 ലെ പാരിസ് ഒളിംപിക്‌സിലും മെഡല്‍ നേടുകയാണു ലക്ഷ്യം.

ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പാരീസ് ഒളിംപിക്‌സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരം കൂടിയാണെന്ന് ശ്രീജേഷ് പറഞ്ഞു.ദീര്‍ഘവര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അനേകരുടെ കാത്തിരിപ്പിന്റെയും ഫലമാണു ഒളിംപിക്‌സ് മെഡല്‍.ചെറുപ്പം മുതല്‍ ഇന്ത്യന്‍ ഒളിംപിക്‌സ് താരങ്ങളുടെ ജൈത്രയാത്രയുടെ കഥകള്‍ കേട്ടു കൊതിച്ച തനിക്ക്, ടോക്കിയോ ഒളിംപിക്‌സിലൂടെ രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി.കേരളത്തിലും രാജ്യമാകെയും ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ഇതിലൂടെ സാധ്യമാകണമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. സ്‌കൂളുകളില്‍ ഹോക്കിയ്ക്കു പ്രോല്‍സാഹനം നല്‍കണം.

വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള കളിസ്ഥലങ്ങള്‍ ഒഴിവാക്കി കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന പ്രവണത പ്രോല്‍സാഹിപ്പിക്കരുത്. സ്‌കൂള്‍ഗ്രൗണ്ടുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികള്‍ക്കു കളിക്കാന്‍ അവസരം കൊടുക്കണം. മികച്ച കായിക പ്രതിഭകളെ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കണ്ടെത്തി വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണു വേണ്ടത്. ഇതിനു മികച്ച കായിക അധ്യാപകരെ കണ്ടെത്തി അവര്‍ക്കു വേണ്ട പരിശീലനം നല്‍കണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ കായിക സംസ്‌കാരം കൂടുതല്‍ വളര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശ്രീജേഷ് വ്യക്തമാക്കി.കായികാനുഭവങ്ങളും ജീവിതവും പങ്കുവയ്ക്കുന്ന ആത്മകഥയുടെ പണിപ്പുരയിലാണെന്നും ശ്രീജേഷ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ഖജാന്‍ജി സിജോ പൈനാടത്ത് എന്നിവര്‍ ചേര്‍ന്നു ശ്രീജേഷിനു പ്രസ് ക്ലബിന്റെ ഉപഹാരം സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it