Football

യുഎസ്എയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്ന് ഡച്ച് പട

യുഎസ്എയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്ന് ഡച്ച് പട
X

ദോഹ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്വാര്‍ട്ടറില്‍ കടന്ന് ഡച്ച് പട. പൊരുതിക്കളിച്ച യുഎസ്എയെ ഒന്നിനെതിരേ മൂന്ന് ഗോളിന് മറിടന്ന് ഈ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയപ്പോള്‍ യുഎസിന്റെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. ഡച്ച് ടീമിന്റെ മനോഹരമായ ആദ്യ രണ്ട് ഗോളുകള്‍ക്കും ഡംഫ്രിസായിരുന്നു. ഇതിനു പുറമെ ഒരു ഗോള്‍ലൈന്‍ സേവും നടത്തി ഓറഞ്ച് പടയുടെ രക്ഷകനാവുകയും ചെയ്തു.

ഡംഫ്രിസ്. അര്‍ജന്റീന- ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ എതിരാളി. ഡിസംബര്‍ ഒമ്പതിന് ലുസെയ്ല്‍ സ്‌റ്റേഡിയത്തിലാണ് നെതര്‍ലന്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. 1978 മുതല്‍ ലോകകപ്പില്‍ കളിച്ച 22 മല്‍സരങ്ങളില്‍ ആദ്യം ഗോള്‍ നേടിയ ശേഷം തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ചാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റം. തുല്യശക്തികളുടെ പോരാട്ടം കണ്ട മല്‍സരത്തില്‍ ഇരുടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്.

ഫിനിഷിങ്ങില്‍ യുഎസിനേക്കാള്‍ മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് മല്‍സരം സ്വന്തമാക്കുകയായിരുന്നു. കളിതുടങ്ങി മൂന്നാം മിനിറ്റില്‍തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ഓഫ്‌സൈഡ് ട്രാപ് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഡച്ച് ബോക്‌സിലേക്ക് തുടരെത്തുടരെ യുഎസ്എ ആക്രമണങ്ങളായിരുന്നു. എന്നാല്‍, ഓറഞ്ച് പ്രതിരോധം ഉറച്ചുനിന്നതോടെ അവര്‍ക്ക് ഫൈനല്‍ തേര്‍ഡില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല.

ഇതിനു പിന്നാലെ സ്വന്തം ഹാഫില്‍ നിന്നുള്ള മികച്ചൊരു നെതര്‍ലന്‍ഡ്‌സ് മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 10ാം മിനിറ്റില്‍ വണ്‍ടച്ച് ഗെയിമിനൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് കളംപിടിച്ച നെതര്‍ലന്‍ഡ്‌സ് കോഡി ഗാക്‌പോ, ഡംഫ്രിസ്, ഡാലെ ബ്ലിന്‍ഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകള്‍ നടത്തി. ഇത്തരമൊരു മുന്നേറ്റത്തിനൊടുവില്‍ 17ാം മിനിറ്റില്‍ ഗാക്‌പോ നല്‍കിയ പന്ത് ബ്ലിന്‍ഡ് പുറത്തേക്കടിച്ച് കളഞ്ഞു.

എന്നാല്‍, ഗോള്‍ തിരിച്ചടിക്കാന്‍ ഉറച്ചെന്നപോലെ കളിച്ച യുഎസ്എ പിന്നീട് നിരന്തരം ആക്രമണങ്ങള്‍ നടത്തി. അതിനിടെ, 43ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേര്‍ട്ട് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോളും നേടി. ക്രോസുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ യുഎസ് ടീമിനുള്ള ദൗര്‍ബല്യം തെളിയിക്കുന്നതായിരുന്നു രണ്ടാം ഗോളും. ഇത്തവണയും ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്‍കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ യുഎസ് കഠിനമായി പ്രയത്‌നിച്ചു. 50ാം മിനിറ്റില്‍ പുലിസിച്ചിന്റെ ക്രോസില്‍ നിന്നുള്ള വെസ്റ്റണ്‍ മക്കെന്നിയുടെ ഹെഡര്‍ നെപ്പോര്‍ട്ട് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ടിം റീമിന്റെ ഗോള്‍ശ്രമം നെതര്‍ലന്‍ഡ്‌സ് ഡിഫന്‍ഡര്‍ ഗോള്‍ ലൈനില്‍ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 61ാം മിനിറ്റില്‍ ഡീപേയുടെ ഷോട്ട് യുഎസ് ഗോളി തട്ടിയകറ്റി. പിന്നാലെ 72ാം മിനിറ്റില്‍ ടര്‍ണര്‍ ഇരട്ട സേവുമായി തിളങ്ങി. കൂപ്പ്‌മെയ്‌നേഴ്‌സിന്റെ ഷോട്ട് ആദ്യ തടഞ്ഞ ടര്‍ണര്‍, പിന്നാലെ ഡീപേയുടെ ഹെഡറും തടഞ്ഞു.

ഒടുവില്‍ 76ാം മിനിറ്റില്‍ പകരക്കാരന്‍ ഹാജി റൈറ്റിലൂടെ യുഎസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81ാം മിനിറ്റില്‍ ഡംഫ്രിസിലൂടെ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. കടുത്ത യുഎസ് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പുലിസിച്ചിന്റെ പാസില്‍ നിന്നായിരുന്നു റൈറ്റിന്റെ ഗോള്‍. പുലിസിച്ച് ക്രോസ് ചെയ്ത പന്ത് റൈറ്റിന്റെ ബൂട്ടിലിടിച്ച് ഉയര്‍ന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ യുഎസ് ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 77ാം മിനിറ്റില്‍ റൈറ്റിന്റെ ഗോള്‍ശ്രമം നൊപ്പേര്‍ട്ട് സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തി.

തൊട്ടടുത്ത മിനിറ്റില്‍ പുലിസിച്ചിന്റെ ഷോട്ടും നൊപ്പേര്‍ട്ട് തടഞ്ഞു. എന്നാല്‍, 81ാം മിനിറ്റില്‍ ബ്ലിന്‍ഡിന്റെ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലാക്കിയ ഡംഫ്രിസ് മത്സരം യുഎസില്‍ നിന്ന് തട്ടിയെടുത്തു. ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കളിച്ച ടീമിനെ അതേപടി നിലനിര്‍ത്തിയാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലൂയി വാന്‍ഗാല്‍ പ്രീക്വാര്‍ട്ടറില്‍ ടീമിനെ ഇറക്കിയത്. മറുവശത്ത്, പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ച് ആദ്യ ഇലവനില്‍ ഇടംപിടിച്ചതിന്റെ ആശ്വാസത്തിലായിരുന്നു യുഎസ് ആരാധകര്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇറാനെ തോല്‍പ്പിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് യുഎസ് പരിശീലകന്‍ ബെര്‍ഹാള്‍ട്ടര്‍ ടീമിനെ ഇറക്കിയത്.

Next Story

RELATED STORIES

Share it