Cricket

സണ്‍റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ; തുടര്‍ച്ചയായ രണ്ടാം തോല്‍വി

സണ്‍റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ; തുടര്‍ച്ചയായ രണ്ടാം തോല്‍വി
X

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റെക്കോഡ് സ്‌കോറിന് മുമ്പില്‍ പൊരുതി വീഴുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് 31 റണ്‍സിന്റെ ജയമാണ് നേടിയത്. 278 റണ്‍സെന്ന വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു.ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും മുംബൈ തോല്‍വി വഴങ്ങിയിരുന്നു.

ഓപ്പണറായെത്തിയ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കമായിരുന്നു മുംബൈക്ക് നല്‍കിയത്. 13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ഷഹബാസ് അഹ്‌മദ് പുറത്താക്കി. പിന്നാലെ 12 ബോളില്‍ 26 റണ്‍സ് നേടി രോഹിതും പുറത്തായി. മികച്ചതുടക്കത്തിന് പിന്നാലെ കൂറ്റനടികള്‍ക്ക് മുതിര്‍ന്ന മുന്‍ ക്യാപ്റ്റനെ കുമ്മിന്‍സ് അഭിഷേക് ശര്‍മ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി വിജയപ്രതീക്ഷ നല്‍കിയ തിലക് വര്‍മയെ പുറത്താക്കി വീണ്ടും കുമ്മിന്‍സ് മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു. നമന്‍ ധിര്‍ 14 പന്തില്‍ 30 റണ്‍സെടുത്തു. ടിം ഡേവിഡ് (42), ഹാര്‍ദിക് പാണ്ഡ്യെ (24) എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി പൊരുതിയെങ്കിലും രണ്ടാം വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് നിരാശയായിരുന്നു ഫലം. സണ്‍റൈസേഴ്‌സിന് വേണ്ടി ജയദേവ് ഉദ്കട്, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഷഹബാസ് അഹ്‌മദ് ഒരു വിക്കറ്റ് നേടി.


നേരത്തെ ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് കാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

മായങ്ക് അഗര്‍വാള്‍ (11) ഹെഡ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഹൈദരബാദിന് നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ അഗര്‍വാളിനെ ഹാര്‍ദിക്ക് പുറത്താക്കി. പിന്നീട് വന്നവരെല്ലാം മുംബൈ ബൗളര്‍മാരെ എടുത്തിട്ട് അലക്കി. മൂന്നാം വിക്കറ്റില്‍ അഭിഷേക് - ഹെഡ് സഖ്യം 68 കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ഹെഡ് മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 113 റണ്‍സുണ്ടായിരുന്നു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്.

മറുവശത്ത് അഭിഷേകും ഹെഡിന്റെ ശൈലി പിന്തുടര്‍ന്നു. ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു. അഭിഷേകിന്റെ ഇന്നിംഗ്‌സ്. 11-ാം ഓവറിന്റെ അവസാന പന്തില്‍ അഭിഷേക് പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മാര്‍ക്രം - ക്ലാസന്‍ സഖ്യം 116 ണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ പതുക്കെ ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ ഹൈദരാബാദിന്റെ ട്രാക്കിലായി. ക്ലാസന്‍ ഏഴ് സിക്‌സും നാല് ഫോറും നേടി. മാര്‍ക്രമിന്റെ അക്കൗണ്ടില്‍ ഒരു സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.






Next Story

RELATED STORIES

Share it