Gulf

സോഷ്യല്‍ മീഡിയയിലെ അപവാദപ്രചാരണം: നിയമനടപടി ആലോചിക്കുമെന്ന് എം എ യൂസുഫലി

സോഷ്യല്‍ മീഡിയയിലെ അപവാദപ്രചാരണം: നിയമനടപടി ആലോചിക്കുമെന്ന് എം എ യൂസുഫലി
X

ദുബയ്: ബിസിനസ് മേഖലയെ സംബന്ധിച്ചിടത്തോളം 2020 മോശം അനുഭവമാണ് സമ്മാനിച്ചിട്ടുളളതെങ്കിലും പ്രതീക്ഷാപൂര്‍വം മുന്നോട്ടുപോവുകയാണെന്നും ഈ പ്രതിസന്ധി കാലയളവിലും 2020ല്‍ 27 പ്രൊജക്ടുകള്‍ ലുലു ഗ്രൂപ്പ് പൂര്‍ത്തിയാക്കിയെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം എ യൂസുഫലി. ലുലു ആസ്ഥാനത്ത് നടന്ന മീഡിയ ഓണ്‍ലൈന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വില്‍പനയില്‍ ലുലുവിന് 200 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. അത് 500 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്.

ലുലു ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 60,000 ആയി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ 70,000ലധികം ജീവനക്കാര്‍ ആകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ സഹപ്രവര്‍ത്തകരായ 57,600ല്‍ 30,000ത്തിലധികം വരുന്നവര്‍ മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചും അപമാനിച്ചുമാവരുത്.

കേരളത്തില്‍ സംസ്‌കാരസമ്പന്നരാണ് കൂടുതലുള്ളതെങ്കിലും ഒരു ചെറിയ വിഭാഗം വ്യക്തിഹത്യക്ക് ഒരുങ്ങിപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരം അപവാദപ്രചാരണ പ്രവണത കൂടുതലായി കണ്ടിട്ടുള്ളതും. ലോകത്തിലെ തന്നെ വമ്പന്‍ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുമായി തനിക്ക് വലിയ ബന്ധമുണ്ട്. സഹോദര തുല്യമായ ബന്ധമാണത്. വിവാഹം പോലുള്ള അവസരങ്ങളില്‍ അത്തരം വ്യക്തിത്വങ്ങളുമായി താന്‍ സംഗമിക്കാറുണ്ട്.

10,000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, ഐബിപിസി അധ്യക്ഷന്‍ അങ്ങനെ നിരവധി സംരംഭങ്ങളിലും പ്രസ്ഥാനങ്ങളിലും നേതൃപരമായി പ്രവര്‍ത്തിച്ചുവരുന്ന തനിക്കെതിരേ ആര് കുപ്രചാരണം നടത്തിയാലും അത് തന്നെ അറിയുന്നവര്‍ തള്ളിക്കളയുക തന്നെ ചെയ്യും. വ്യവസായികളെയും നിക്ഷേപകരെയും പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് നാം സ്വീകരിക്കേണ്ടത്. അതിലൂടെയാണ് വികസനം വരുന്നത്. വ്യവസായിയായിരുന്ന രാജന്‍പിള്ള ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറര്‍ ആയി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it