Gulf

കുവൈത്തില്‍ നിന്നയക്കുന്ന പണത്തിന് നികുതി ചുമത്തണം; പാര്‍ലമെന്റില്‍ വീണ്ടും കരടുപ്രമേയം

കുവൈത്തില്‍ നിന്നയക്കുന്ന പണത്തിന് നികുതി ചുമത്തണം; പാര്‍ലമെന്റില്‍ വീണ്ടും കരടുപ്രമേയം
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നു നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടുപ്രമേയം. പ്രതിപക്ഷ എംപിമാരായ ഉസാമ അല്‍ ഷാഹീന്‍, അബ്ദുല്‍ അസീസ് അല്‍ സഖാബി, ഹമദ് അല്‍ മത്വര്‍, ഷുഹൈബ് അല്‍ മുവൈസിറി, ഖാലിദ് അല്‍ ഒതൈബി എന്നീ പ്രതിപക്ഷ അംഗങ്ങളാണ് പാര്‍ലമെന്റില്‍ കരടു ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് നിന്നു വിദേശത്തേക്ക് അയക്കുന്ന സംഖ്യയ്ക്കു കറന്‍സി ഭേദമന്യേ 2.5 ശതമാനം നികുതി ചുമത്തണമെന്നാണു കരടു ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി പൊതു ബജറ്റില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 10 കോടി ദിനാര്‍ വരുമാനം എത്തിച്ചേരുമെന്നും രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നും കരടുബില്ലില്‍ സൂചിപ്പിക്കുന്നു.

വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് 1969ല്‍ രൂപീകരിച്ച 32ാം ചട്ടത്തില്‍ ഭേദഗതി വരുത്താനാണു ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പ്രാദേശിക, വിദേശ ബാങ്കുകള്‍, ധന വിനിമയ സ്ഥാപനങ്ങള്‍ എന്നിവക്ക് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം പുറപ്പെടുവിക്കണമെന്നും കരടു പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷ കടുപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ വിദേശത്ത് പഠിക്കുന്ന സ്വദേശി വിദ്യാര്‍ഥികള്‍, ചികില്‍സ തേടുന്ന സ്വദേശികള്‍ എന്നീ വിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കാനും പരാമര്‍ശിക്കുന്നുണ്ട്.

സമാന ആവശ്യവുമായി കഴിഞ്ഞ പാര്‍ലമെന്റില്‍ നിരവധി തവണ ബില്ലുകള്‍ അവതരിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഇതിന് അംഗീകാരം ലഭിക്കാത്തത് മൂലം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നിലവിലെ പാര്‍ലമെന്റില്‍ ബില്ലിനു അംഗീകാരം ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കൊറോണ വൈറസ് ഏല്‍പ്പിച്ച ആഘാതം മൂലമുണ്ടായ ബജറ്റ് കമ്മി നികത്താന്‍ സര്‍ക്കാര്‍ തന്നെ പല വഴികളും തേടുന്ന ഈയവസരത്തില്‍ ബില്ലിനു സര്‍ക്കാര്‍ അനുകൂല അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചേക്കാമെന്നാണു വിലയിരുത്തപ്പെടുന്നത്.

Remittances from Kuwait should be taxed; Draft resolution again in Parliament

Next Story

RELATED STORIES

Share it