Gulf

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരനായിരുന്ന കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
X

മസ്‌കത്ത്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരനായിരുന്ന കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം ഛര്‍ദിക്കുകയും പിന്നീട് ഇദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടുകയുമായിരുന്നു. വിമാനത്തിലെ സഹയാത്രക്കാരും വിമാനത്തിന്റെ ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി.

വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ ആരോഗ്യനില മോശമാണെന്ന് വ്യക്തമായി. ഓക്‌സിജന്റെ സഹായത്താലാണ് ശ്വാസോച്ഛ്വാസം ചെയ്തിരുന്നത്. പിന്നീട് ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യപ്രകാരം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ മസ്‌കത്ത് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഉടന്‍തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതായി വ്യക്തമായി.

ബൈപാസ് സര്‍ജറി ഉള്‍പ്പടെയുള്ള തുടര്‍ചികില്‍സയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചികില്‍സയില്‍ കഴിയുന്ന അലിയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍കൂടിയായ റഫീഖ് കിഡ്ണിയാണ് ഇദ്ദേഹത്തെ വിമാനത്തില്‍ പരിചരിക്കുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനും നേതൃത്വം നല്‍കിയത്. യാത്രക്കാരനോട് കാണിച്ച അനുകമ്പയെ പൈലറ്റും മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും അഭിനന്ദിക്കുകയും ചെയ്തു. ആശുപത്രിയില്‍ സഹായത്തിനായി ഇദ്ദേഹത്തോടൊപ്പം മറ്റ് സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

Next Story

RELATED STORIES

Share it