Gulf

കരുതലോടെ, കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദിയിലുടനീളം വളണ്ടിയര്‍മാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും ചെയ്തു.

കരുതലോടെ, കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ് (സൗദി അറേബ്യ): കൊവിഡ് 19 ലോക്ഡൗണില്‍ പ്രയാസമനുഭവിച്ച പ്രവാസികളിക്കിടയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദിയിലുടനീളം വളണ്ടിയര്‍മാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും ചെയ്തു.

കൊവിഡ് മഹാമാരി തീര്‍ത്ത ലോക്ഡൗണില്‍ ഇന്ത്യന്‍ സോഷ്യല്‍ഫോറം സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴില്‍ വെല്‍ഫെയര്‍ വളണ്ടിയര്‍മാരുടെ പ്രത്യേക വിങ്ങുകളിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനായി സോഷ്യല്‍ഫോറം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ക്രിയാത്മകമായ പ്രവര്‍ത്തങ്ങളാണ് നടത്തിയത്.

പ്രതികൂലമായ സാഹചര്യം നേരിടാനായുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോഴുള്ള മുന്‍ഗണന ഇന്ത്യക്കാരായ ഒരു പ്രവാസിയും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടരുതെന്നും, രോഗബാധ ഉണ്ടാവുന്ന സാഹചര്യത്തില്‍ ചികിത്സ ഏത് വിധേനയും ഉറപ്പാക്കുക എന്നതുമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ വോളന്റിയര്‍മാരെ ചെറിയ ഗ്രൂപ്പുകളാക്കി തിരിക്കുകയും, എല്ലാ ദിവസവും ഇവരില്‍ നിന്നും അതാതു പ്രദേശത്ത് നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ പ്രവാസികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും, പരിഹാരം കാണാനും സാധിച്ചുവെന്നും ഭാരവാഹികള്‍ വിലയിരുത്തി. ക്രൈസസ് മാനേജ്മെന്റിനായി സോഷ്യല്‍ ഫോറത്തിന്റെ നാല് റീജണല്‍ തലങ്ങളിലും, വ്യത്യസ്ത ചാപ്റ്റര്‍ തലങ്ങളിലും ആരോഗ്യ രംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കല്‍ ടീമുകള്‍ക്ക് രൂപം നല്‍കി.

രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ, ലോക്ഡൗണ്‍ എന്നിവയുടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും, നമ്മിലൂടെ അത് വ്യാപിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനായുള്ള നിര്‍ദ്ദേശങ്ങളും സമയാസമയം വിവിധ ഭാഷകളിലായി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. രോഗ സാധ്യതയുള്ളവരെ നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിച്ചു ഇത്തരത്തില്‍ അയ്യായിരത്തില്‍ അധികം കേസുകള്‍ കൈകാര്യം ചെയ്തു.

സൗദി ഭരണകൂടം വളരെ വ്യവസ്ഥാപിതമായും, കുറ്റമറ്റ രീതിയിലുമാണ് ഈ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. യാതൊരു വിവേചനവുമില്ലാതെ രോഗബാധയുള്ള എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നുണ്ട്. അതിന് സഹായകരമായ രീതിയില്‍ രോഗബാധ സംശയിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനും, വിശ്രമ സൗകര്യത്തിനായും ഉപകരിക്കുന്ന രീതിയില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുകയും അവിടേക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ തയാറാക്കുകയും ചെയ്തു.

സന്നദ്ധ സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവര്‍ എന്ന നിലയില്‍ കൊറോണ രോഗബാധക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി സൗദി റെഡ് ക്രസന്റ് തയ്യാറാക്കിയ 'ലബൈ യാ വത്വന്‍' പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത് റെഡ് ക്രസന്റ് ട്രൈനിംഗുകളില്‍ പങ്കെടുത്ത വളന്റിയര്‍മാര്‍ക്ക് വൈറസിനെ കുറിച്ചും രോഗബാധയെ കുറിച്ചും, അതിനെ നേരിടുന്ന രീതി, വളണ്ടിയര്‍മാര്‍ ചെയ്യേണ്ടത് എന്നിങ്ങനെ നാല് സെഷനുകളായുള്ള ഓണ്‍ലൈന്‍ ട്രൈനിംഗാണ് ലഭിച്ചത്, ട്രൈനിംഗും സര്‍ട്ടിഫിക്കറ്റും ലഭിച്ച ഈ പ്രവര്‍ത്തകരെയാണ് ആവശ്യമായ സമയത്ത് വളണ്ടിയര്‍ സേവനത്തിന് തിരഞ്ഞെടുത്തിരുന്നത്.

കോവിഡ് പ്രതിരോധത്തിനായുള്ള വളണ്ടിയര്‍ സേവനരംഗത്ത് ഹജ്ജ്, ഡെങ്കിപ്പനി പ്രതിരോധം എന്നീ വിവിധ ഘട്ടങ്ങളില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പ്രവര്‍ത്തനപരിചയം വോളണ്ടിയര്‍മാര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സാധാരണക്കാര്‍ ഈ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കൗണ്‍സലിംഗ്, ഭക്ഷ്യ കിറ്റുകള്‍ മെഡിക്കല്‍ സഹായം, മടക്ക യാത്ര എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇതിനായി വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ ഹെല്പ് ഡെസ്‌കുകളുടെ നമ്പറുകള്‍ സോഷ്യല്‍ മീഡയയിലൂടെ നല്‍കാനും സാധിച്ചു.

കൗണ്‍സിലിങ്:

ആക്‌സസ് ഇന്ത്യാ ഗൈഡന്‍സ് സെന്ററുമായി സഹകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരായ 10 പേര്‍ക്ക് പരിശീലനം നല്‍കുകയും പ്രതിസന്ധി ഘട്ടത്തില്‍ മാനസിക പിരിമുറുക്കം കുറച്ച് ശാന്തചിത്തരായി തുടരാനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ അവരിലൂടെ നല്കിപ്പോരുന്നു. (മെയ് 20 വരെയായി 3915 കേസുകള്‍ വിവിധ ഭാഷകളില്‍ കൈകാര്യം ചെയ്തു).

ഭക്ഷ്യ- ധാന്യ കിറ്റ് വിതരണം:

അതോടൊപ്പം ലോക് ടൗണില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപെട്ട് റൂമുകളിലും ഫ്ളാറ്റുകളിലും കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സ്റ്റിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു 25000 ല്‍ കൂടുതല്‍ പ്രവാസികള്‍ക്കിത് ആശ്വാസമായി. 500 ലധികം പേര്‍ക്ക് വിവിധ രീതിയിലുള്ള മെഡിക്കല്‍ സഹായങ്ങളും മരുന്നുകളും നല്‍കാനും സോഷ്യല്‍ ഫോറത്തിന് സാധിച്ചു വിവിധ ഭാഷകളിലായി ഹെല്പ് ഡെസ്‌കുകളിലേക്ക് വരുന്ന കോളുകള്‍ അനുസരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. കൂടാതെ സൗദിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കാത്തവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കാനും പദ്ധതി തയ്യാറാക്കി. നാട്ടിലെ എസ്.ഡി.പി.ഐയുടെ സഹകരണത്തോടെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൗദിയിലുള്ള പ്രവാസികളിലൂടെ ലഭിക്കുന്ന അഭ്യര്‍ത്ഥനകള്‍ പ്രകാരം 1000 കണക്കിന് ഭക്ഷണ കിറ്റുകളും മരുന്നും അനുബന്ധ സാമഗ്രികളും എത്തിച്ചുനല്‍കാന്‍ സാധിച്ചു.

മടക്ക യാത്രാ സൗകര്യം:

സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നു ആവശ്യപ്പെട്ടു വിദേശകാര്യ മന്ത്രാലയത്തിനും, പ്രധാന മന്ത്രിക്കും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും സോഷ്യല്‍ ഫോറം നിവേദനം നല്‍കിയിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ നിന്നും 150 ആളുകളെയും കൊണ്ട് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. പ്രവാസികളുടെ സ്വദേശത്തേക്കുള്ള മടക്ക യാത്രയ്ക്ക് ഇതൊരു പരിഹാരമാകുന്നില്ല. അതുകൊണ്ട് തന്നെ സ്വകാര്യ വിമാന കമ്പനികള്‍ സര്‍വ്വീസ് നടത്തുകയാണെങ്കില്‍ അത് മിതമായ നിരക്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ളതായിരിക്കണമെന്നാവശ്യപ്പെട്ടുള്ള സോഷ്യല്‍ ഫോറത്തിന്റെ കാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇന്ത്യക്കാരായ രോഗികളെ കൊറന്റൈന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ തന്നെ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടിരുന്നു.

രജിസ്റ്റര്‍ ചെയ്ത ആളുകളിലെ ഏറ്റവും അത്യാവശ്യക്കാര്‍ക്ക് പോലും നിലവിലെ യാത്രാ ഷെഡ്യൂളുകള്‍ പര്യാപ്തമല്ല. ഈ രംഗത്തെ കുറവുകള്‍ പരിഹരിച്ച് അര്‍ഹരായ എല്ലാവരെയും ഉടനടി നാട്ടിലെത്തിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അതോടൊപ്പം അര്‍ഹരായവര്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കാനും സര്‍ക്കാരുകള്‍ തയ്യാറാവണം.

കന്നഡ പ്രവാസികളക്ക് തിരിച്ച്‌പോക്കിനുള്ള യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മംഗലാപുരം കൂട്ടായ്മയുമായി ചേര്‍ന്ന് സോഷ്യല്‍ഫോര്‍റം കര്‍ണാടക ചാപ്റ്റര്‍ വിവിധ സമ്മര്‍ദ്ധ് സമര മാര്‍ഗങ്ങള്‍ സവീകരിച്ച്.

പരിമിതമായ രീതിയില്‍ മറ്റ് സഹായങ്ങള്‍ ലഭ്യമല്ലാത്ത അര്‍ഹരായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കാനും സോഷ്യല്‍ ഫോറം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പുനരധിവാസം:

വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നാണ് സോഷ്യല്‍ ഫോറം ആവശ്യപ്പെടുന്നത്. ഇതിനായുള്ള ബോധവത്കരണം, വിദഗ്ധ ഉപദേശങ്ങള്‍ എന്നിവ പ്രവാസികള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നു, സ്വയം തൊഴില്‍ രംഗത്തും, നിര്‍മ്മാണ വിതരണ മേഖലകളിലും സാധ്യമായ അവസരങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം അപകടസാധ്യതകളും പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള ബോധവത്കരണവും നല്‍കി വരുന്നുണ്ട്.

പ്രാദേശികമായ കൂട്ടായ്മകള്‍ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മേഖലകളില്‍ ചെയ്യാന്‍ സാധിക്കുന്ന ചെറുകിട, ഇടത്തരം നിര്‍മ്മാണ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കാനും നടത്തിപ്പിനുമായുള്ള പദ്ധതികള്‍ ഫിറ്റ് ഫോര്‍ ഫ്യുച്ചര്‍ പദ്ധതിയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രായോഗികവത്കരണവും സജീവമാക്കിയിട്ടുണ്ട്.

രാഷ്ട്രീയം:

ഇന്ത്യയിലെ സാഹചര്യം കോവിഡ്-19നു മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതികൂലമാണ്. അവസരം മുതലെടുത്ത് സംഘ്പരിവാരവും ഫാഷിസ്റ്റ് ഭരണകൂടവും മതന്യുനപക്ഷങ്ങളോടും ദലിതുകളോടും അന്യസംസ്ഥാന തൊഴിലാളികളോടും പകപോക്കുകയാണ്. ഈ ഘട്ടത്തില്‍ അത്തരം വൈറസുകളെയും പൊതുജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുന്നതില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മുന്‍പന്തിയില്‍ തന്നെയുണ്ട്.

കര്‍ഫ്യൂ പിന്‍വലിച്ച്, ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോ ശ്രദ്ധിക്കേണ്ട മുന്കരുതളുകളും മാര്‍ഗ നിര്‍ദേശങ്ങളും വ്യത്യസ്ഥ ഭാഷകളില്‍ തയാറാക്കുന്നു.

പ്രവാസി ഇന്ത്യക്കാരുടെ എല്ലാവിധ പ്രശ്ങ്ങളിലും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ ഫോറം എന്നും മുന്‍പന്തില്‍ തന്നെ ഉണ്ടായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസ സംഘടനകള്‍ യോജിച്ച് നിന്ന് കൊണ്ട് പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി പോരാടണമെന്ന് സോഷ്യല്‍ ഫോറം ആഹ്വാനം ചെയ്യുന്നു അതിന് വേണ്ട എല്ലാ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു.

Next Story

RELATED STORIES

Share it