World

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കില്‍ അന്ത്യശാസനം നീട്ടാന്‍ ഒരുക്കം; സൂചന നല്‍കി ട്രംപ്

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കില്‍ അന്ത്യശാസനം നീട്ടാന്‍ ഒരുക്കം; സൂചന നല്‍കി ട്രംപ്
X

വാഷിങ്ടണ്‍: ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാട് തിരുത്തിയെന്ന് റിപ്പോര്‍ട്ട്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കില്‍ സമയപരിധി നീട്ടാന്‍ തയ്യാറാണെന്നാണ് ട്രംപ് സൂചന നല്‍കിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ലോകത്തിന് വലിയ ആശ്വാസമാകുന്നതാണ് ട്രംപിന്റെ മനംമാറ്റം. ഇറാനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി അവരെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടുവലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ മനംമാറ്റം. അതേസമയം, ബഹ്റയ്‌നിലെ അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി വൈറ്റ് ഹൗസ് തള്ളിയതായും സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കരുതെന്ന് കാനഡ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തങ്ങള്‍ അടച്ചിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ സമാധാന പ്രതീക്ഷകള്‍ വീണ്ടും സജീവമാകുകയാണ്.

ഇറാന് നല്‍കിയ അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്നാണ് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ എതിര്‍ത്ത് റഷ്യ രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചര്‍ച്ചകള്‍ക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യു എന്‍ സുരക്ഷ കൗണ്‍സില്‍ കടമ നിര്‍വഹിക്കണം എന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ ഒരു നാഗരികതയെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ അതിശക്തമായി പ്രതികരിച്ചിരിക്കുന്നത്.






Next Story

RELATED STORIES

Share it