World

പാകിസ്താനില്‍ വെടിവെപ്പും ചാവേര്‍ ആക്രമണവും; 120 ലധികം പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ വെടിവെപ്പും ചാവേര്‍ ആക്രമണവും; 120 ലധികം പേര്‍ കൊല്ലപ്പെട്ടു
X

ഇസ് ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം.

സാധാരണക്കാരെയും, ഉയര്‍ന്ന സുരക്ഷയുള്ള ജയില്‍, പോലിസ് സ്റ്റേഷനുകള്‍, അര്‍ദ്ധസൈനിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളില്‍ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് താലിബാനും ബലൂചിസ്ഥാനിലും പാകിസ്താനില്‍ ആക്രമണം നടത്തുന്നത് പതിവാണ്. എന്നാല്‍, അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായതും സംഘടിതവുമായ ആക്രമമാണ് ശനിയാഴ്ച ഉണ്ടായതെന്നും സൈന്യം വിശദീകരിക്കുന്നു. എന്നാല്‍, ബലൂചിസ്താനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം നടത്തിയ തിരിച്ചടികളില്‍ കുറഞ്ഞത് 133 പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച കൊല്ലപ്പെട്ട 92 പേര്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളത്.

നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങളില്‍ സംഘടനയുടെ വനിതാ പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തതായും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. ഇത് സാധൂകരിക്കുന്ന വിഡിയോകളും സംഘടന പുറത്തുവിട്ടു. ആക്രമണങ്ങളില്‍ ചില ബാങ്കുകള്‍ കൊള്ളയടിക്കുകയും ഒരു പോലിസ് സ്റ്റേഷനില്‍ നിന്നും ആയുധങ്ങള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വാഹനങ്ങളും അഗ്‌നിക്കിയായി.

ആക്രമണം നടത്തുന്നതിന് ബലൂച് വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. നേരത്തെയും സമാനമായ ആരോപണം പാകിസ്താന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല.



Next Story

RELATED STORIES

Share it