Latest News

ഉപയോക്താക്കളില്‍ ആസക്തി; മെറ്റക്കും ഗൂഗിളിനും വന്‍ പിഴ

ഉപയോക്താക്കളില്‍ ആസക്തി; മെറ്റക്കും ഗൂഗിളിനും വന്‍ പിഴ
X

ന്യൂയോര്‍ക്ക്: ഉപയോക്താക്കളില്‍ ആസക്തി വളര്‍ത്തുന്ന തരത്തില്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തതിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ ടെക് കമ്പനികളായ മെറ്റക്കും യൂട്യൂബിനും വന്‍ പിഴ. ലോസ് ഏഞ്ചല്‍സിലെ കോടതിയാണ് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്കും യൂട്യൂബിന്റെ മാതൃകമ്പനിയായ ഗൂഗിളിനും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

കോടതി ഉത്തരവുപ്രകാരം മെറ്റ 4.2 മില്ല്യണ്‍ ഡോളറും (ഏകദേശം 39 കോടി രൂപ) യൂട്യൂബ് 1.8 മില്ല്യണ്‍ ഡോളറും (ഏകദേശം 17 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കണം. കാലിഫോര്‍ണിയ സ്വദേശിയായ 20കാരിയാണ് ബാല്യകാലം മുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, ആല്‍ഗോരിതമിക് ശുപാര്‍ശകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഉപയോക്താക്കളെ ദീര്‍ഘസമയം പ്ലാറ്റ്‌ഫോമുകളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതായും ഇതിലൂടെ ആസക്തി വര്‍ധിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി തനിക്ക് വിഷാദരോഗം ബാധിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി.

ഒന്‍പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പ്പനയിലും പ്രവര്‍ത്തനത്തിലും മതിയായ ശ്രദ്ധ നല്‍കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപയോക്താക്കളുടെ മാനസികാരോഗ്യ സംരക്ഷണത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിധികള്‍ ഭാവിയില്‍ കൂടുതല്‍ കേസുകള്‍ക്ക് വഴിവയ്ക്കാമെന്നും പ്ലാറ്റ്‌ഫോം ഡിസൈനില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി സൂചിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ലംഘിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ മെറ്റയ്‌ക്കെതിരേ അടുത്തിടെ 37.5 കോടി ഡോളറിന്റെ പിഴ വിധിച്ച സാഹചര്യത്തിനിടയിലാണ് ഈ പുതിയ വിധിയും പുറത്തുവന്നത്.

Next Story

RELATED STORIES

Share it