World

തോക്ക് കൈവശം വെച്ച കേസ്; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ കുറ്റക്കാരന്‍; 25 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം

തോക്ക് കൈവശം വെച്ച കേസ്; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ കുറ്റക്കാരന്‍; 25 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം
X

അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും.

2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറല്‍ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ഇനി ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിടണം.

അമേരിക്കയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. 2018ലെ കേസിലാണ് ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വര്‍ഷം തടവാണ്. 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ കേസ് ജോ ബൈഡന് തലവേദനയായേക്കും. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് കുറ്റം ചുമത്തിയത്.

രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് ഈ കേസെന്ന് ഹണ്ടര്‍ ബൈഡന്റെ അഭിഭാഷകന്‍ ആബെ ലോവല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു- 11 ദിവസം ഹണ്ടര്‍ ബൈഡന്‍ തോക്ക് കൈവശം വെച്ചത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായിരുന്നില്ല, മറിച്ച് ഒരു പ്രോസിക്യൂട്ടര്‍, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ്.- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വര്‍ഷം നികുതി നല്‍കിയില്ലെന്നാണ് കേസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന്‍ ഡേവിഡ് വെയ്‌സാണ് ഹണ്ടര്‍ ബൈഡെനെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വര്‍ഷങ്ങളില്‍ ടാക്‌സില്‍ വെട്ടിപ്പ് നടത്തി എന്നാണ് കേസ്. ഈ കേസ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഉന്നയിക്കാനിരിക്കെയാണ് തോക്ക് കേസ് കൂടി വന്നത്.





Next Story

RELATED STORIES

Share it