World

മ്യാന്‍മറിലെ സൈനിക നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം; മുന്നറിയിപ്പുമായി അമേരിക്ക

സൈന്യം പിടിച്ചെടുത്ത അധികാരം ഉടന്‍ ഉപേക്ഷിക്കണം. തടഞ്ഞുവച്ച പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കണം. ഇന്റര്‍നെറ്റ്, റേഡിയോ അടക്കം ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കണം.

മ്യാന്‍മറിലെ സൈനിക നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം; മുന്നറിയിപ്പുമായി അമേരിക്ക
X

വാഷിങ്ടണ്‍: മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചി അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയെ അപലപിച്ച് അമേരിക്ക. സൈനിക അട്ടിമറിയില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യത്തിന് നേരേ ഭീഷണി മുഴക്കിയും ഓങ്‌സാന്‍ സൂചിക്കും രാജ്യത്തെ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.

മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിക്കെതിരേ അന്താരാഷ്ട്രസമൂഹം ഒത്തൊരുമിച്ച് രംഗത്തുവരേണ്ടതാണെന്ന് ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സൈന്യം പിടിച്ചെടുത്ത അധികാരം ഉടന്‍ ഉപേക്ഷിക്കണം. തടഞ്ഞുവച്ച പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കണം. ജനാധിപത്യ പുരോഗതിയുടെ ഭാഗമായി കഴിഞ്ഞ ദശകത്തില്‍ അമേരിക്ക ബര്‍മയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കം ചെയ്തു. ഇത് പുനപ്പരിശോധിക്കേണ്ടിവരും. ഇന്റര്‍നെറ്റ്, റേഡിയോ അടക്കം ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കണം.

സിവിലിയന്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍നിന്ന് സൈന്യം വിട്ടുനില്‍ക്കണമെന്നും മ്യാന്‍മറിലെ സൈന്യത്തോട് ബൈഡന്‍ ആഹ്വാനം ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തില്‍ ബര്‍മയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അമേരിക്ക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മ്യാന്‍മര്‍ ജനതയുടെ കൂടെയാണ് അമേരിക്ക. മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ശ്രമം നടത്തുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, സൈനിക നടപടിക്കെതിരേ പ്രതിഷേധിക്കണമെന്ന് സൂചി അണികളോട് ആവശ്യപ്പെട്ടു. സൂചിക്കൊപ്പം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും സൈന്യത്തിന്റെ തടവിലാണ്.

ചില മന്ത്രിമാരെ കൂടി കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഔദ്യോഗിക റേഡിയോ സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചു. നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാരോപിച്ചാണ് സൈന്യം അധികാരം പിടിച്ചെടുക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി (75), പ്രസിഡന്റ് വിന്‍ മയന്റ്, ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം പാന്‍ താര്‍ മൈന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് തടവിലുള്ളത്.

നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ 83 ശതമാനം വോട്ട് നേടിയാണ് ഔങ് സാന്‍ സൂചിയുടെ പാര്‍ട്ടി നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുന്നത്. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യുഎസ്ഡിപി ഈ വിജയം അംഗീകരിച്ചിരുന്നില്ല. 2011 ല്‍ സൈനിക ഭരണത്തില്‍നിന്ന് മോചിതമായ ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ചേരാനിരിക്കെയാണ് സൈനികനീക്കം.

Next Story

RELATED STORIES

Share it