Thejas Special

യുഎപിഎ: സിപിഎം നുണകൾ ഒന്നൊന്നായി പൊളിയുന്നു; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്‍

സിപിഎം യുഎപിഎക്ക് എതിരല്ല, എന്നാൽ യുഎപിഎ ദുരുപയോ​ഗത്തിന് എതിരാണെന്ന നിലപാട് ഇതിൽ നിന്ന് വ്യക്തമാണ്.

യുഎപിഎ: സിപിഎം നുണകൾ ഒന്നൊന്നായി പൊളിയുന്നു; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്‍
X

അഭിലാഷ് പി

കോഴിക്കോട്: യുഎപിഎക്ക് തുടക്കം മുതൽ എതിരാണെന്ന സിപിഎം നിലപാട് നുണയായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് മുൻ എംപി സെബാസ്റ്റ്യൻ പോൾ തന്റെ ആത്മകഥയിലൂടെ നടത്തിയിരിക്കുന്നത്. പന്തീരാങ്കാവ് യുഎപിഎ കേസ് ചർച്ചയായപ്പോൾ അണികളുടെ ചോദ്യങ്ങളെ പ്രതിരോധിക്കാൻ ആയിരുന്നു യുഎപിഎക്ക് തുടക്കം മുതലേ എതിരാണെന്ന നിലപാടുമായി സിപിഎം രം​ഗത്തെത്തിയത്. ഈ നുണയുടെ ചീട്ടുകൊട്ടാരവും ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്.

യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്യാത്തതിന് സിപിഎം വിശദീകരണം ചോദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ 'എന്റെ കാലം എന്റെ ലോകം' എന്ന തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 2008 ലെ മുംബൈ ആക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രി പി ചിദംബരം അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് സിപിഎം വിപ്പ് നല്‍കി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ഇതിന് ബസുദേവ് ആചാര്യയില്‍നിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബര്‍ 17ന് സഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15ന് ബസുദേവ് ആചാര്യ നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കിയിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഈ വിവരം പുറത്തുവന്നതോടുകൂടി യുഎപിഎ നിയമത്തെ തുടക്കം മുതലേ എതിർത്തെന്ന സിപിഎം നുണയാണ് പൊളിഞ്ഞിരിക്കുന്നത്.

സിപിഎം 21-ാം പാർട്ടി കോൺ​ഗ്രസ് പ്രമേയത്തിൽ സിപിഎം നിലപാട് ഇങ്ങനെയാണ്, ഭീകരതയ്‌ക്കെതിരേ പോരാടുന്നതിന്റെ പേരിൽ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ട് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ഭരണകൂടം ഉപയോഗിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, മുസ്‌ലിം യുവാക്കളെ എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി വെറുതെ വിട്ടതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ കർശനമായ വകുപ്പുകൾ ജനകീയ പ്രസ്ഥാനങ്ങൾക്കെതിരേയും സർക്കാർ നയങ്ങൾക്കെതിരേ പോരാടുന്നവർക്കെതിരെയും വിവേചനരഹിതമായി ഉപയോഗിക്കുന്നു.

അതേസമയം നന്ദി​ഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ്-മാവോവാദി സഖ്യത്തെക്കുറിച്ച് ശ്രദ്ധ ക്ഷണിക്കാൻ സിപിഎം, സിപിഐ അടങ്ങുന്ന ബം​ഗാളിലെ ഇടതുപക്ഷ നേതാക്കൾ 2011 ജനുവരി ആറിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിന് അയച്ച കത്തിലെ സൂചനകൾ അതിവിചിത്രമാണ്. അന്ന് ബം​ഗാളിൽ യുഎപിഎ ഇരകളാക്കപ്പെട്ടവരെ ഭീകരവൽകരിക്കാനുള്ള ശ്രമം ആ കത്തിൽ ഉണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം സിപിഎം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകളെ തകർക്കുന്ന മറ്റൊരു വസ്തുതയാണ്. "കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ യുഎപിഎ പ്രകാരം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാജാ സർഖേൽ, പ്രസൂൺ ചതോപാധ്യായ എന്നിവർ പങ്കെടുത്തു". സവിശേഷ സാഹചര്യത്തിലെ തൃണമൂൽ കോൺ​ഗ്രസ്-മാവോവാദി സഖ്യത്തെക്കുറിച്ച് സൂചിപ്പിക്കാൻ സിപിഎം-സിപിഐ നേതൃത്വം ഉപയോ​ഗിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.

2017ൽ ബം​ഗാളിൽ നടന്ന വ്യാപക യുഎപിഎ ചുമത്തലിനെതിരേ ഏപ്രിൽ 7ന് ബം​ഗാളിൽ നിന്നുള്ള രാജ്യസഭാ അം​ഗമായിരുന്ന ഋതബ്രതാ ബാനർജി ശ്യൂന്യവേളയിൽ നടത്തിയ ശ്രദ്ധക്ഷണിക്കലിൽ യുഎപിഎ ചുമത്തിയതിനെതിരേ സംസാരിച്ചത് സിപിഎമ്മിന്റെ യുഎപിഎ നിലപാടുകളെ ഒന്നുകൂടി തുറന്നുകാണിക്കുന്നതാണ്.

"ഭംഗോറിലെ മതന്യൂനപക്ഷത്തിൽപ്പെട്ട നിരപരാധികളായ ഗ്രാമീണർ, മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്കെതിരേ ക്രൂരമായ യുഎപിഎ ദുരുപയോഗം ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റം അശ്രദ്ധമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് ഉപയോഗിക്കുന്നത്. തെറ്റായ രീതിയിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹ വകുപ്പുകൾ പ്രയോഗിക്കുന്നതും എഴുത്തുകാർക്കും കലാകാരന്മാർക്കും മതന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും ആദിവാസികൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പൂർണ്ണമായും അംഗീകരിക്കാനാവില്ല". അതായത് സിപിഎം യുഎപിഎക്ക് എതിരല്ല, എന്നാൽ യുഎപിഎ ദുരുപയോ​ഗത്തിന് എതിരാണെന്ന നിലപാട് ഇതിൽ നിന്ന് വ്യക്തമാണ്.


അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് 2019 നവംബർ 2ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍ നടത്തിയ നുണപ്രചാരണവും ശ്രദ്ധേയമാണ്. "ഇടതുപക്ഷത്തിന്റെ നയമല്ല യുഎപിഎ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷ സർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരായി യുഎപിഎ ചുമത്തിയ പോലിസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യുഎപിഎ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലിസ് എടുത്ത 26 യുഎപിഎ കേസുകളിൽ 25 എണ്ണവും ആഭ്യന്തര വകുപ്പിന്റെയും സിപിഎമ്മിന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യുഎപിഎ ചുമത്തെരുതെന്നത് സർക്കാരിന്റെയും സിപിഎംന്റേയും പ്രഖ്യാപിത നയമാണ്."

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത് എൽഡിഎഫ് അധികാരത്തലേറിയ ശേഷം നാല് യുഎപിഎ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്നാണ്. കെ ടി കുഞ്ഞിക്കണ്ണൻ പൊതുസമൂഹത്തിന് മുന്നിൽ പറഞ്ഞ യുഡിഎഫ് കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട് എൽഡിഎഫ് പിൻവലിച്ച 42 യുഎപിഎ കേസുകൾ ഏതൊക്കെയെന്ന് വരുംദിവസങ്ങളിൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.


എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലിസ് എടുത്ത 26 യുഎപിഎ കേസുകളിൽ 25 എണ്ണവും ആഭ്യന്തര വകുപ്പിന്റെയും സിപിഎമ്മിന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണെന്ന് കെ ടി കുഞ്ഞിക്കണ്ണൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിച്ചതിന്റെ യഥാർത്ഥ വസ്തുത മറ്റൊന്നാണ്. പതിനാലാം നിയമസഭയിലെ നാലാം സമ്മേളനത്തിൽ 2017 ഫെബ്രുവരി 2 ന് പി ഉബൈദുല്ല ചോദിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയുടെ മറപിടിച്ചായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോ​ഗതി ആരാഞ്ഞ ചോദ്യത്തിന് മറുപടിയായി 26 കേസുകൾ രജിസ്റ്റർ ചെയ്തെന്നും 1 കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്നുമായിരുന്നു മറുപടി. ഇത് 25 യുഎപിഎ കേസുകൾ പിൻവലിച്ചു എന്ന നിലയിൽ നുണപ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ സിപിഎം നേതാക്കളായ വി പി പി മുസ്തഫ, എ എ റഹീം തുടങ്ങിയവരും ഇതേ നുണപ്രചാരണം ചാനൽ ചർച്ചകളിൽ നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. യുഎപിഎക്ക് എതിരായി അന്ന് ഉയർന്നുവന്ന ബഹുജനരോക്ഷം ശമിപ്പാക്കാൻ സിപിഎം സംഘടിതമായി ഈ നുണപ്രചാരണം നടത്തി എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Next Story

RELATED STORIES

Share it