Kerala

കൊമ്പുകോര്‍ത്ത് യുവമോര്‍ച്ചയും ബിജെപിയും; യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജിവച്ചു

അധികാരഭ്രാന്ത് തലക്ക് പിടിച്ച് വ്യക്തി താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കടല്‍ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുണ്‍ കോടനാടിനെയും പോലെയുള്ള യുവരക്തങ്ങളെ ആണെന്നാണു ദിനിലിന്റെ ഫേസ്ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്.

കൊമ്പുകോര്‍ത്ത് യുവമോര്‍ച്ചയും ബിജെപിയും; യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജിവച്ചു
X

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുവമോര്‍ച്ചയിലും ബിജെപിയും ഭിന്നത രൂക്ഷമായി. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രാജിവച്ചതിനു പിന്നാലെ തര്‍ക്കവും ഭിന്നതയും മുറുകിയതോടെ എറണാകുളം ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശും രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് രാജിവിവരം പ്രഖ്യാപിച്ചത്. ഇനി സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും ദിനില്‍ അറിയിച്ചു. ഇതോടെ ബിജെപിയിലും യുവമോര്‍ച്ചയിലും ഉടലെടുത്ത ആഭ്യന്തര കലാപം മറനീക്കി പുറത്തുവന്നു.

യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നിയമനമാണ് ദിനിലിന്റെ രാജിയ്ക്കിടയാക്കിയത്. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെ അരുണ്‍ കോടനാടിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായി ദിനില്‍ നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് ഈ നിയമനം സ്വീകാര്യമായില്ല. അരുണിനെ മാറ്റാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് ദിനിലിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ദിനില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. രാജിപ്രഖ്യാപനം പുറത്തുവന്നതോടെ ദിനിലിനെ പിന്തുണച്ചും ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്.

ബിജെപിയുടെ സംസ്ഥാന തലത്തിലെ ഗ്രൂപ്പിസം താഴേത്തട്ടിലേക്കും വ്യാപിക്കുന്ന എന്നതിന്റെ തെളിവാണ് ഈ പരസ്യപോര്. 'അധികാരഭ്രാന്ത് തലക്ക് പിടിച്ച് വ്യക്തി താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കടല്‍ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുണ്‍ കോടനാടിനെയും പോലെയുള്ള യുവരക്തങ്ങളെ ആണെന്നാണു ദിനിലിന്റെ ഫേസ്ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്. ഇവരെയൊക്കെ പുകച്ചു പുറത്തുചാടിച്ചും അകറ്റി നിര്‍ത്തിയും എത്രനാള്‍ കണ്ടം ചെയ്ത നേതാക്കന്മാരെ വച്ചു ജില്ലാ നേതൃത്തത്തിനു മുമ്പോട്ടുപോകാന്‍ സാധിക്കും. തിരുത്തിയാല്‍ ഭാവിയുണ്ട്, ഇനിയും വൈകിയിട്ടില്ലെന്നും അരുണ്‍ കല്ലത്ത് പറയുന്നു. ഉത്തരം താങ്ങുന്ന പല്ലികളെ പോലുള്ള നേതൃത്വത്തിന്റെ അഹംഭാവം അവസാനിക്കണം'-എന്നാണു മറ്റൊരു കമന്റ്. ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പത്രവാര്‍ത്തകളും അണികള്‍ കമന്റായി ചേര്‍ക്കുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റാണ് സ്ഥാനം ഒഴിയേണ്ടതെന്നും ബിജെപിയെ എറണാകുളം ജില്ലയില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും മറ്റൊരു കമന്റില്‍ പറയുന്നു.

യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന സിബി സാം തോട്ടത്തില്‍ അടുത്തിടെ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടിരുന്നു. അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതും വിവാദമായി. സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെയാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള സസ്പെന്‍ഡ് ചെയ്തത്.



Next Story

RELATED STORIES

Share it